local body election 2025
നിലമ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ്സ് രാജിയിലേക്ക്
നഗരസഭാ പരിധിയിലും നിലമ്പൂര്‍ നിയോജകമണ്ഡല പരിധിയിലും യൂത്ത് കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും നല്‍കാതെ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധമുള്ളതായും യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ രാജിസന്നദ്ധത അറിയിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
നിലമ്പൂര്‍ | നാമനിർദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം കൂടി അവശേഷിക്കേ നിലമ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം കൂട്ടരാജിയിലേക്ക് നീങ്ങുന്നു. നഗരസഭാ പരിധിയിലും നിലമ്പൂര്‍ നിയോജകമണ്ഡല പരിധിയിലും യൂത്ത് കോണ്‍ഗ്രസ്സിന് ഒരു സീറ്റ് പോലും നല്‍കാതെ വെട്ടിനിരത്തിയെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധമുള്ളതായും യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ രാജിസന്നദ്ധത അറിയിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.
നേതൃത്വം സ്ഥാനാര്‍ഥി നിർണയത്തിലെ അപാകത പുനഃപരിശോധിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം അവസാനിപ്പിക്കുമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ്സിന്റെ ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ മുന്നിലും നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹികള്‍ രാജിസന്നദ്ധത അറിയിച്ചതായാണ് വിവരം.
അതേസമയം, സാധാരണക്കാര്‍ മത്സരരംഗത്തുള്ളതിനാല്‍ ഓരോ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും അതത് വാര്‍ഡുകളിലെ യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാർത്താസമ്മേളനത്തില്‍ മുനിസിപ്പല്‍ പ്രസിഡന്റ് സെയ്ഫു ഏനാന്തി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ടി എം എസ് ആശിഫ്, എ പി അര്‍ജുന്‍, ഭാരവാഹികളായ വിഷ്ണു മാധവന്‍, രാഹുല്‍ പാണക്കാടന്‍, വി പി ഫര്‍ഹാന്‍, പര്‍വീസ് ചന്തക്കുന്ന്, മുഹ്‌സിന്‍ ഏനാന്തി പങ്കെടുത്തു.


