National
കൊൽക്കത്തയിലെ ലോ കോളേജിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; 3 പേർ അറസ്റ്റിൽ
ആറ് മാസങ്ങൾക്ക് മുമ്പ് കൊൽക്കത്തയിലെ തന്നെ ആർ.ജി. കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമാനമായ ഒരു കുറ്റകൃത്യം നടക്കുകയും ജൂനിയർ ഡോക്ടർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ സംഭവം രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് സമാന രീതിയിൽ ലോ കോളജിലും ഒരു വിദ്യാർഥിനി പീഡനത്തിനിരയായത്.

കൊൽക്കത്ത | നഗരത്തിലെ ഒരു ലോ കോളേജിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ഈ ആഴ്ചയുടെ തുടക്കത്തിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗം നേതാവ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ കോളജ് ജീവനക്കാരനാണ്. തൃണമൂൽ കോൺഗ്രസ് ഛാത്ര പരിഷത്തിന്റെ സൗത്ത് കൊൽക്കത്ത ജില്ലാ ജനറൽ സെക്രട്ടറിയും പൂർവ്വ വിദ്യാർത്ഥിയുമായ മനോജിത് മിശ്ര (31), ഒന്നാം വർഷ വിദ്യാർത്ഥിയായ സൈബ് അഹമ്മദ് (19), മറ്റൊരു വിദ്യാർത്ഥിയായ പ്രമിത് മുഖർജി (20) എന്നിവരാണ് അറസ്റ്റിലായത്. ആറ് മാസങ്ങൾക്ക് മുമ്പ് കൊൽക്കത്തയിലെ തന്നെ ആർ.ജി. കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സമാനമായ ഒരു കുറ്റകൃത്യം നടക്കുകയും ജൂനിയർ ഡോക്ടർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ സംഭവം രാജ്യമെമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് സമാന രീതിയിൽ ലോ കോളജിലും ഒരു വിദ്യാർഥിനി പീഡനത്തിനിരയായത്.
സൗത്ത് കൊൽക്കത്ത ലോ കോളേജ് കാമ്പസിനുള്ളിൽ ബുധനാഴ്ച വൈകുന്നേരം 7:30-നും രാത്രി 10:50-നും ഇടയിലാണ് 24കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. പരീക്ഷയുമായി ബന്ധപ്പെട്ട ഫോമുകൾ പൂരിപ്പിക്കാനായി ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് യുവതി കോളേജിലെത്തിയത്. ആദ്യം കോളേജ് യൂണിയൻ റൂമിലായിരുന്നു യുവതി ഇരുന്നത്. പിന്നീട് പ്രധാന പ്രതി കോളേജിന്റെ പ്രധാന ഗേറ്റ് പൂട്ടിയിടാൻ നിർദ്ദേശം നൽകുകയും, കാമ്പസിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നും പരാതിയിൽ പറയുന്നു.
പ്രധാന പ്രതിയായ മിശ്ര തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടെന്നും, എന്നാൽ തനിക്ക് ഒരു കാമുകനുണ്ടെന്ന് പറഞ്ഞ് അത് നിരസിച്ചപ്പോൾ അയാൾക്ക് ദേഷ്യം വന്നുവെന്നും യുവതി ആരോപിച്ചു. ഇതോടെ പ്രതികൾ തന്നെ മുറിക്കുള്ളിൽ ബലമായി പൂട്ടിയിടുകയും, തന്നെയും കാമുകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, മാതാപിതാക്കളെ അറസ്റ്റ് ചെയ്യുമെന്ന് പറയുകയും ചെയ്തുവെന്ന് അവർ പറഞ്ഞു. കാലുപിടിച്ച് കരഞ്ഞിട്ടും പോകാൻ അനുവദിച്ചില്ല. തന്നെ ബലമായി ഗാർഡ് റൂമിലേക്ക് കൊണ്ടുപോയി, എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പരാതിയീൽ വ്യക്തമാക്കി. ചെറുത്തുനിൽക്കാൻ ശ്രമിച്ച തന്നെ പ്രതികൾ ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ച് പരുക്കേൽപ്പിച്ചുവെന്നും യുവതി പറയുന്നു.
മിശ്രയെയും അഹമ്മദിനെയും വ്യാഴാഴ്ച വൈകുന്നേരം സൗത്ത് കൊൽക്കത്തയിലെ കസ്ബയിലെ ഒരു സിഗ്നൽ ക്രോസിംഗിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൊബൈൽ ഫോണുകൾ പോലീസ് പിടിച്ചെടുത്തു. മൂന്നാമത്തെ പ്രതിയായ മുഖർജിയെ വ്യാഴാഴ്ച പുലർച്ചെ 12:30 ഓടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
യുവതിയെ പ്രാഥമിക വൈദ്യപരിശോധന നടത്തി. നിരവധി സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവസ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്.