Kerala
കളമശേരിയില്‍ യുവതിയെ ആക്രമിച്ച് കവർച്ച; പ്രതി പിടിയില്‍
മോഷണം മാത്രമല്ല, ലൈംഗികമായി ഉപദ്രവിക്കുക കൂടിയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.
കൊച്ചി| കളമശേരിയില്‍ യുവതിയെ ആക്രമിച്ച് സ്വര്‍ണവും ഫോണും കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍.
പാലക്കാട് അഗളി സ്വദേശിയാണ് അന്വേഷണത്തിനൊടുവില്‍ പിടിയിലായത്. മോഷണം മാത്രമല്ല, ലൈംഗികമായി ഉപദ്രവിക്കുക കൂടിയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് വ്യക്തമാക്കി.
എച്ച്എംടി ജംഗ്ഷനിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ യുവതിയാണ് ഞായറാഴ്ച അക്രമത്തിന് ഇരയായത്. രാത്രി എട്ടരയോടെ റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ ഒറ്റയ്ക്ക് പോവുകയായിരുന്ന യുവതിയെ തലയില്‍ മുണ്ടിട്ട് മൂടിയാണ് പ്രതി ആക്രമിച്ചത്.യുവതിയുടെ തല റെയില്‍വേ തൂണിലിടിച്ച് അവശയാക്കിയ ശേഷം മാലയും കമ്മലും ഫോണും കവര്‍ന്നു.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രദേശത്തെ 200ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒരു ലക്ഷത്തോളം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചുമാണ് പോലീസ് അഗളി സ്വദേശിയിലേക്കെത്തിയത്. ഇന്നലെയാണ് പാലക്കാട്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പ്രതി പത്തടിപ്പാലത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചത്. യുവതിയില്‍ നിന്നും കവര്‍ന്ന ഒരു പവന്‍ സ്വര്‍ണമാലയും കമ്മലും കണ്ടെത്താനായിട്ടില്ല. യുവതിയുടെ മൊബൈല്‍ കണ്ടെടുത്തു. ബലാത്സംഗ ശ്രമം അടക്കം നടന്നതിനാല്‍ ഈ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കുക.
th




