Connect with us

Eduline

യുദ്ധവും പഠനവും

യു എ ഇ, ഖത്വർ, സഊദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ വിദ്യാഭ്യാസം നേടാൻ പദ്ധതിയിടുന്ന ഇന്ത്യൻ വിദ്യാർഥികൾ, ഭൗമരാഷ്ട്രീയ അപകട സാധ്യതകളെയും തയ്യാറെടുപ്പിനെയും സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

Published

|

Last Updated

ന്ത്യയുമായുള്ള സാമീപ്യം, പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ട്യൂഷൻ ചെലവ്, അന്താരാഷ്ട്ര സർവകലാശാലാ ക്യാമ്പസുകളുടെ സാന്നിധ്യം എന്നിവ കാരണം ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് ഗൾഫ് മേഖല ഉന്നത വിദ്യാഭ്യാസത്തിനുള്ള ജനപ്രിയ സ്ഥലമായി മാറിയിരിക്കുന്നു.

എന്നാൽ, പശ്ചിമേഷ്യയിലെ സുരക്ഷാ- യാത്രാ തടസ്സങ്ങൾ, അക്കാദമിക് തുടർച്ച നഷ്ടപ്പെടൽ തുടങ്ങിയ പുതിയ ആശങ്കകൾക്ക് ഇറാൻ- ഇസ്റാഈൽ, അമേരിക്ക എന്നിവക്കിടയിൽ ഉടലെടുത്ത സംഘർഷം കാരണമായിട്ടുണ്ട്. മേഖലയിലെ സംഘർഷം അയൽരാജ്യങ്ങളിലേക്ക് കൂടി വേഗത്തിൽ പടരുമെന്ന ആശങ്ക നിലനിൽക്കുന്നു. ഇത് വ്യോമയാന റൂട്ടുകളെയും പൊതു സുരക്ഷാ ഉപദേശങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ തന്നെയും ബാധിക്കുകയാണ്.

യു എ ഇ, ഖത്വർ, സഊദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ വിദ്യാഭ്യാസം നേടാൻ പദ്ധതിയിടുന്ന ഇന്ത്യൻ വിദ്യാർഥികൾ, ഭൗമരാഷ്ട്രീയ അപകട സാധ്യതകളെയും തയ്യാറെടുപ്പിനെയും സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകുന്ന നിർദേശങ്ങളും മുന്നറിയിപ്പുകളും കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്.

വിദേശകാര്യ മന്ത്രാലയം സമാഹരിച്ച ഡാറ്റ പ്രകാരം, കഴിഞ്ഞ വർഷം 153 രാജ്യങ്ങളിലായി 18.8 ലക്ഷത്തിലധികം ഇന്ത്യൻ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇത് ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥി മൊബിലിറ്റി ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റി.
ശ്രദ്ധവേണം

വിദ്യാർഥികൾ എവിടെയാണ് പഠിക്കേണ്ടതെന്ന് നിർണയിക്കുന്നതിൽ ഇപ്പോൾ ഭൗമരാഷ്ട്രീയ സ്ഥിരത, നയതന്ത്ര ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവ നിർണായക പങ്കുവഹിക്കുന്നു. വിദേശ വിദ്യാഭ്യാസ ഓപ്ഷനുകൾ വിലയിരുത്തുന്ന ഇന്ത്യൻ കുടുംബങ്ങൾ, ആഗോള അവസരങ്ങൾ മാത്രമല്ല, ആഗോള അപകടസാധ്യതകൾ കൂടി വിലയിരുത്താൻ നിർബന്ധിതരായിട്ടുണ്ട്. ശ്രദ്ധാപൂർവമായ ആസൂത്രണം, ഔദ്യോഗിക ഉപദേശങ്ങളെ കുറിച്ചുള്ള അവബോധം, ശക്തമായ പിന്തുണാ സംവിധാനങ്ങളുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കൽ എന്നിവ വിദ്യാർഥികൾക്ക് അവരുടെ അക്കാദമിക് അഭിലാഷങ്ങൾ പിന്തുടരുമ്പോൾ ഈ അനിശ്ചിതത്വങ്ങൾ മറികടക്കാൻ സഹായിക്കും.
ഇത് കൂടി പരിഗണിക്കുക

• യാത്രാ നിയന്ത്രണങ്ങളും വിമാന സർവീസുകളും

സംഘർഷം രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ പലപ്പോഴും വ്യോമപാതകൾ അടക്കുന്നതോ വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതോ പതിവാണ്. ഇത് വിമാന ടിക്കറ്റ് നിരക്കുകൾ വർധിക്കാനും യാത്രകൾ തടസ്സപ്പെടാനും കാരണമായേക്കാം. വിദേശത്തേക്ക് തിരിക്കും മുന്പ് വിമാനക്കമ്പനികളുടെ അറിയിപ്പുകൾ കൃത്യമായി ശ്രദ്ധിക്കുക.

• സുരക്ഷാ നിർദേശങ്ങൾ

കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകുന്ന അറിയിപ്പുകൾ പതിവായി പരിശോധിക്കുക. ഇറാൻ, ഇസ്റാഈൽ തുടങ്ങിയ സംഘർഷ ബാധിത മേഖലകളോട് അടുത്തുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർ എംബസിയിൽ നിന്നുള്ള സുരക്ഷാ മുൻകരുതലുകൾ പാലിക്കണം.

• രജിസ്ട്രേഷൻ

വിദേശത്ത് പഠിക്കാൻ പോകുന്ന എല്ലാ ഇന്ത്യൻ വിദ്യാർഥികളും കേന്ദ്ര സർക്കാറിന്റെ MADAD പോർട്ടലിലോ അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയിലോ പേര് രജിസ്റ്റർ ചെയ്യുന്നത് അത്യാവശ്യമാണ്. അടിയന്തര സാഹചര്യങ്ങളിൽ സർക്കാറിന് നിങ്ങളെ ബന്ധപ്പെടാൻ ഇത് സഹായിക്കും.

• സാമ്പത്തിക ആഘാതം

പ്രാദേശിക സംഘർഷങ്ങൾ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാക്കാനും വിദേശ നാണ്യ വിനിമയ നിരക്കുകളിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ട്യൂഷൻ ഫീസിനെയും ജീവിതച്ചെലവിനെയും ബാധിച്ചേക്കാം. ഇത്തരം സാമ്പത്തിക മാറ്റങ്ങൾ മുൻകൂട്ടി കണ്ട് പണം കരുതിവെക്കുന്നത് നന്നായിരിക്കും.

• സ്റ്റുഡന്റ് വിസയും ഇൻഷ്വറൻസും

ചില രാജ്യങ്ങൾ സുരക്ഷാ കാരണങ്ങളാൽ വിസാ നടപടികളിൽ കൂടുതൽ കർശനമായ പരിശോധനകൾ ഏർപ്പെടുത്തിയേക്കാം. കൂടാതെ, യുദ്ധം അല്ലെങ്കിൽ സംഘർഷം ബാധിക്കുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ ഹെൽത്ത്/ ട്രാവൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുമോയെന്ന് ഇൻഷ്വറൻസ് കമ്പനിയുമായി മുൻകൂട്ടി സംസാരിച്ച് ഉറപ്പുവരുത്തുക.

നിലവിലെ സാഹചര്യത്തിൽ യു എ ഇ, ഖത്വർ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ താരതമ്യേന സുരക്ഷിതമാണെങ്കിലും, പ്രാദേശികമായ വാർത്തകളും എംബസി നിർദേശങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നത് നിങ്ങളുടെ യാത്രയും പഠനവും സുഗമമാക്കാൻ സഹായിക്കും.

---- facebook comment plugin here -----

Latest