Connect with us

Kerala

വിഴിഞ്ഞം പ്രക്ഷുബ്ധം; ബാരിക്കേഡ് കടലിലെറിഞ്ഞ് സമരക്കാര്‍

മുതലപ്പൊഴിയില്‍ കടലില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധമുയര്‍ത്തി.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം പദ്ധതിക്കെതിരെ ഒരേസമയം കടലിലും കരയിലും ശക്തമായ സമരവുമായി മത്സ്യത്തൊഴിലാളികള്‍. പദ്ധതി പ്രദേശത്തേക്കു കടന്ന സമരക്കാര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ എടുത്തുകൊണ്ടുപോയി കടലില്‍ തള്ളി. മുതലപ്പൊഴിയില്‍ കടലില്‍ പ്രതിഷേധമുയര്‍ത്തിയ മത്സ്യത്തൊഴിലാളികള്‍ വള്ളം കത്തിച്ചു.

സമരത്തിന്റെ നൂറാം ദിവസത്തിലാണ് വ്യത്യസ്തമായ പ്രക്ഷോഭ പരിപാടികളുമായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയത്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് സമിതി നേതൃത്വം വ്യക്തമാക്കി.

ഏഴ് ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ടു വച്ചത്. ഇതില്‍ ഒന്നുപോലും അംഗീകരിച്ചിട്ടില്ലെന്നാണ് സമര നേതാക്കള്‍ പറയുന്നത്. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയാണ്. നാല് തവണ മന്ത്രിസഭാ ഉപസമിതിയുമായും ഒരുവട്ടം മുഖ്യമന്ത്രിയുമായും ലത്തീന്‍ അതിരൂപത പ്രതിനിധികളും സമര സമിതി നേതാക്കളും ചര്‍ച്ച നടത്തിയിട്ടും ഫലമുണ്ടായിട്ടില്ല.

ജൂലൈ 20നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ സമരം ആരംഭിച്ചത്. പിന്നീട് മുല്ലൂരിലെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നില്‍ സമരപ്പന്തല്‍ കെട്ടി. പ്രതിഷേധക്കാര്‍ പലതവണ തുറമുഖ കവാടത്തിന് പൂട്ടുപൊളിച്ച് പദ്ധതി പ്രദേശത്ത് പ്രവേശിച്ച് കൊടിനാട്ടുകയും ചെയ്തു.

Latest