Connect with us

Uae

ആളില്ലാതെ വാഹനങ്ങൾ പ്രവർത്തിപ്പിച്ച് പോകുന്നത് അപകടം

 തീപ്പിടിത്തം, മോഷണം എന്നിവക്ക് സാധ്യതയെന്ന് പോലീസ്

Published

|

Last Updated

അബൂദബി | പെട്ടെന്ന് തിരിച്ചുവരാമെന്ന് കരുതി പോലും വാഹനങ്ങൾ പ്രവർത്തിപ്പിച്ച് പോകുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ഷോപ്പിംഗ്, ഇന്ധനം നിറയ്ക്കൽ, എ ടി എം ഉപയോഗിക്കുക, പ്രാർഥിക്കാൻ പോകുക തുടങ്ങിയ കാര്യങ്ങൾക്കായി ഇങ്ങിനെ ചെയ്യുന്നത് പതിവാണ്. ഇത് മോഷ്ടാക്കൾക്കും സഹായകരമാവുമെന്ന് അബൂദബി പോലീസ് ഓർമിപ്പിച്ചു.
കുറ്റകൃത്യങ്ങൾ തടയേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും അത് വ്യക്തിഗത അവബോധത്തിൽ നിന്ന് ആരംഭിക്കുകയും സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും സംഭാവന നൽകുകയും ചെയ്യുന്നുവെന്നും പോലീസ് ഊന്നിപ്പറഞ്ഞു. ട്രാഫിക് നിയമപ്രകാരം, ഡ്രൈവർമാർ നിരോധിത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണം. റോഡിൽ പാർക്ക് ചെയ്യേണ്ടി വന്നാൽ, ട്രാഫിക് സുരക്ഷ ഉറപ്പാക്കാൻ എല്ലാ സുരക്ഷാ മാർഗങ്ങളും സ്വീകരിക്കണം.
വാഹനം പ്രവർത്തിപ്പിച്ച് ആളില്ലാതെ പോകുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുമെന്ന് ട്രാഫിക് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. മറ്റൊരു വ്യക്തിക്ക് വാഹനം നീക്കാൻ സാധിക്കും, അല്ലെങ്കിൽ മറ്റ് സംഭവങ്ങൾ ഉണ്ടാകാം. കുട്ടികളോ വളർത്തു മൃഗങ്ങളോ വാഹനത്തിനുള്ളിൽ ഉണ്ടെങ്കിൽ ഇത് കൂടുതൽ അപകടകരമാണ്. തുടർച്ചയായി എൻജിൻ പ്രവർത്തിപ്പിക്കുന്നത് വേണ്ടത്ര ലൂബ്രിക്കേഷൻ ഇല്ലാത്തതിനാലും അമിതമായി ചൂടാകുന്നതിനാലും ആന്തരിക ഘടകങ്ങളിൽ തേയ്മാനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് എൻജിന്റെ ആയുസ്സ് കുറക്കും.
ഇന്ധന ഉപഭോഗം വർധിപ്പിക്കുകയും തീപ്പിടിത്തത്തിന് കാരണമാകുകയും ചെയ്യുന്ന പ്രവൃത്തി കൂടിയാണിത്.
എൻജിൻ പ്രവർത്തിപ്പിച്ച് ആളില്ലാതെ വാഹനം ഉപേക്ഷിക്കുന്നത് ട്രാഫിക് നിയമ ലംഘനവും ശിക്ഷാർഹമായ കുറ്റവുമാണെന്നും അധികൃതർ ഓർമപ്പെടുത്തുന്നു.