Connect with us

National

ഗസ്സയില്‍ സ്ഥിരം വെടിനിര്‍ത്തല്‍ വേണമെന്ന് യു എന്നില്‍ പ്രമേയം; അനുകൂലിക്കാതെ ഇന്ത്യ

ഫലസ്തീന്‍- ഇസ്‌റാഈല്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്രപരിഹാരം നടപ്പാക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരീഷ്

Published

|

Last Updated

ന്യൂഡല്‍ഹി | ഇസ്‌റാഈല്‍ കൊടുംക്രൂരത തുടരുന്ന ഗസ്സയില്‍ അടിയന്തരവും സ്ഥിരവും ഉപാധിരഹിതവുമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് സ്പെയിന്‍ ഐക്യരാഷ്ട്ര സഭ (യു എന്‍) യില്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിക്കാതെ വിട്ടുനിന്ന് ഇന്ത്യ. 193 അംഗ യു എന്‍ ജനറല്‍ അസംബ്ലിയില്‍ 149 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളാണ് എതിര്‍ത്തത്. 19 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

ഹമാസ് ബന്ദികളാക്കിയവരെ മാന്യമായും ഉപാധിരഹിതമായും മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യക്കൊപ്പം അല്‍ബേനിയ, കാമറൂണ്‍, ഇക്വഡോര്‍, എത്യോപ്യ, മലാവി, പാനമ, സൗത്ത് സുഡാന്‍, ടോഗോ തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയത്തെ അനുകൂലിക്കാതിരുന്നത്. അധിനിവേശ ശക്തിയായ ഇസ്‌റാഈല്‍ ഗസ്സയുടെ മുഴുവന്‍ അതിര്‍ത്തികളും തുറന്നുകൊടുക്കണമെന്നും ഗസ്സയിലേക്ക് സഹായമെത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നുമാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിലും ആളുകള്‍ കൊല്ലപ്പെടുന്നതിലും ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും മാത്രമേ ഇസ്‌റാഈല്‍-ഫലസ്തീന്‍ പ്രശ്നം പരിഹരിക്കാനാവൂവെന്നുമാണ് ഇന്ത്യയുടെ നിലപാടെന്ന് യു എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരീഷ് പറഞ്ഞു. ഫലസ്തീന്‍- ഇസ്‌റാഈല്‍ പ്രശ്നത്തില്‍ ദ്വിരാഷ്ട്രപരിഹാരം നടപ്പാക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

 

Latest