Connect with us

Web Special

ടസ്‌കര്‍ ഏഴാമന്‍ ഇനി തടവറയില്‍

ആന കൂട് തകര്‍ക്കാന്‍ ശ്രമിച്ചാലും പൊട്ടില്ല.

Published

|

Last Updated

പാലക്കാട് ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പന്‍ പി ടി സെവന്‍ എന്ന ടസ്‌കര്‍ ഏഴാമനെ മയക്കുവെടിവെച്ചു കീഴടക്കിയപ്പോള്‍ ജനങ്ങള്‍ക്ക് ആശ്വാസമായി. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് മയക്കുവെടിവെച്ചത്. ആ ദൗത്യത്തിൻ്റെ പ്രധാന ഘട്ടങ്ങൾ.

പുലർച്ചെ കോര്‍മയില്‍ കാണുന്നു

ധോണിയിലെ കോര്‍മ എന്ന സ്ഥലത്ത് പുലർച്ചെ നാലോടെ ആനയെ കണ്ടെത്തി.
ദൗത്യ സംഘം 50 മീറ്റര്‍ ദൂരത്ത്
രാവിലെ 7. 10 ന് വെടിയുതിര്‍ത്തു.


മയക്കുവെടി കൊണ്ട പി ടി 7ൻ്റെ കണ്ണ് മൂടിയ നിലയിൽ

വെടിയേല്‍ക്കുന്നു

ഇടത് ചെവിക്ക് താഴെ മുന്‍ കാലിന് മുകളില്‍ വെടിയേറ്റു.
ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയിച്ചു.
മയങ്ങാന്‍ അരമണിക്കൂര്‍.
ആവശ്യമെങ്കില്‍ മയക്കം തുടരാന്‍ ബൂസ്റ്റര്‍ ഡോസും നല്‍കുമെന്ന് അധികൃതര്‍.

കൂട്ടിലാക്കാനുള്ള ശ്രമം

ഉള്‍ക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് ആന മയങ്ങി നിൽക്കുന്നു.
വിക്രം, ഭാരത്, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകള്‍ ദൗത്യം തുടങ്ങുന്നു.
കാട്ടാനയെ കയറ്റാനുള്ള ലോറിയും വഴിയൊരുക്കാനുള്ള എസ്‌കവേറ്ററും മുന്നോട്ടു നീങ്ങുന്നു.

കാഴ്ച മറയ്ക്കുന്നു

മയങ്ങിയ ആനയെ കറുത്ത തുണിയുപയോഗിച്ച്  കാഴ്ച മറച്ചു.
കാലുകള്‍ വടം ഉപയോഗിച്ച് ബന്ധിച്ചു.


പി ടി 7നെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിലേക്ക് തള്ളിക്കയറ്റുന്നു

ലോറിയിലേക്ക് തള്ളിക്കയറ്റുന്നു

കാട്ടാനയെ കുങ്കിയാനകള്‍ പിന്നില്‍ നിന്നു തള്ളി ലോറിയിലേക്കു കയറ്റുന്നു.
അതീവ സാഹസികമായ ദൗത്യത്തില്‍ മൂന്ന് കുങ്കിയാനകളും അതിന്റെ പാപ്പാന്മാരും പങ്കെടുത്തു. 11ഓടെ ലോറിയിൽ കയറ്റി

കൂട്ടിലേക്കുള്ള യാത്ര

11ന് ശേഷം ലോറിയില്‍ കയറ്റിയ കാട്ടാനയുമായി ലോറി അതിവേഗം കൂട്ടിലേക്ക്. യാത്രക്കിടെ മയക്കം വിട്ടുമാറുന്നതിൻ്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ബൂസ്റ്റർ ഡോസ് മയക്കുമരുന്ന് നൽകി. 12.10ഓടെ ലോറി ആനയുമായി കടന്നതും വനശ്രീയുടെ കവാടം അടച്ചു.


കുങ്കിയാനകൾ

വീണ്ടും കുങ്കിയാനകള്‍

ലോറിയില്‍ നിന്ന് ഇറക്കാനും കൂട്ടിലേക്കു തള്ളിക്കയറ്റാനും വിക്രം, ഭാരത്, സുരേന്ദ്രന്‍ എന്നീ കുങ്കിയാനളെ ഇവിടെ എത്തിക്കും. 140 യൂക്കാലിപ്‌സ് മരം കൊണ്ടുള്ള കൂട്ടിലേക്ക് കുങ്കിയാനകള്‍ തന്നെ കാട്ടാനയെ തള്ളിക്കയറ്റും.

ആറടി ആഴത്തില്‍ കുഴിയെടുത്ത് തൂണ് പാകി, മണ്ണിട്ടും വെള്ളമൊഴിച്ചും ഉറപ്പിച്ചതാണ് കൂട്. ആന കൂട് തകര്‍ക്കാന്‍ ശ്രമിച്ചാലും പൊട്ടില്ല. നാലുവര്‍ഷം  കാലാവധിയുള്ള കൂടിന്റെ ഫിറ്റ്‌നസ് ഉറപ്പാക്കിയിട്ടുണ്ട്. ആനക്കൂട്ടിലേക്കുള്ള റാമ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ദൗത്യം പൂര്‍ണം

കഴിഞ്ഞ നാല് വര്‍ഷമായി ജനവാസ മേഖലയില്‍ ഇറങ്ങി  ഭീതി പടര്‍ത്തിയിരുന്ന ടസ്‌കര്‍ ഏഴാമന്‍ കൂട്ടിലാകുന്നതോടെ ദൗത്യം പൂർണമാകും. 2022 ജൂലൈ എട്ടിന് പ്രഭാത സവാരിക്കാരനെ ചവിട്ടിക്കൊന്നു ഭീതി പടര്‍ത്തി. ധോണി, മായാപുരം, മുണ്ടൂര്‍, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ വിലസല്‍ പതിവായി. ഇനി  തടവറയില്‍. ജനങ്ങള്‍ക്ക് ആശ്വാസം.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്