Connect with us

re-polling

ബി ജെ പിക്ക് എട്ടുതവണ വോട്ട് ചെയ്ത ഗ്രാമമുഖ്യന്റെ മകന്‍ അറസ്റ്റില്‍

ഫറൂക്കാബാദിലെ ബൂത്തില്‍ റീ പോളിംഗ് നടത്താന്‍ നിര്‍ദ്ദേശം

Published

|

Last Updated

ലക്‌നൗ | ഉത്തര്‍പ്രദേശില്‍ ബി ജെ പി സ്ഥാനാര്‍ഥിക്കായി എട്ട് തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍ അറസ്റ്റില്‍. ഫറൂക്കാബാദിലെ പോളിംഗ് ബൂത്തില്‍ റീ പോളിംഗ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു. രാജന്‍ സിംഗെന്നാണ് പ്രതിയുടെ പേര്. ഇയാള്‍ ഗ്രാമമുഖ്യന്റെ മകനാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പോളിംഗ് ബൂത്തിനുള്ളില്‍ കടന്ന് കൃത്യം നിര്‍വഹിച്ചത്.

എട്ട് തവണ വോട്ട് ചെയ്യുമ്പോഴും ഇയാള്‍ പോളിംഗ് ബൂത്തിനുള്ളില്‍ കൊണ്ടുപോയ മൊബൈല്‍ ക്യമറ നോക്കി എണ്ണവും പറഞ്ഞു. ഫറൂക്കാബാദ് ലോക്‌സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് ഇയാള്‍ എട്ടു തവണ വോട്ട് ചെയ്യുന്നത്. വോട്ട് വിവി പാറ്റ് മെഷീനില്‍ കൃത്യമായി രേഖപ്പെടുുത്തുന്നതും ചിത്രീകരിക്കുന്നുണ്ട്. ഉത്തരേന്ത്യയിലെ പോളിങ്ങിന്റെ വിശ്വാസ്യതയെ ഈ സംഭവം ചോദ്യംചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ കൃത്യം നിര്‍വഹിച്ചത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വിഡിയോ പങ്കു വച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും രൂക്ഷ വിമര്‍ശനമുയര്‍ത്തി. പിന്നാലെ ദൃശ്യം പരിശോധിച്ച ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.

രാജന്‍ സിംഗ് വരിയിലുണ്ടായിരുന്നവരുടെ സ്ലിപ്പും തിരിച്ചറിയല്‍ കാര്‍ഡും വാങ്ങിയായിരുന്നു കൂട്ടവോട്ട് ചെയ്തത്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ മൂന്നാം ഘട്ടത്തില്‍ ഭോപ്പാലിലെ ബൈറാസിയയില്‍ ബി ജെ പി നേതാവ് പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പമെത്തി, മകനെക്കൊണ്ട് ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യിച്ചതും വിവാദമായിരുന്നു. സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യുകയും ബി ജെ പി നേതാവ് വിനയ് മെഹറിനെതിരെ കേസെടുക്കകയും ചെയ്തിരുന്നു.

 

Latest