Kerala
മുല്ലപ്പെരിയാര്‍ കേസ് സുപ്രീം കോടതി 22 ലേക്ക് മാറ്റി
കേസിൽ തമിഴ്നാട് നൽകിയ സത്യവാങ്മൂലം വിലയിരുത്താൻ കൂടുതൽ സമയം വേണമെന്ന് കേരളം
ന്യൂഡല്‍ഹി | മുല്ലപ്പെരിയാര്‍ കേസ് സുപ്രിംകോടതി ഈ മാസം 22 ലേക്ക് മാറ്റി. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. കേസിൽ തമിഴ്നാട് നൽകിയ സത്യവാങ്മൂലം വിലയിരുത്താൻ കൂടുതൽ സമയം വേണമെന്ന് കേരളം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
പുതിയ അണക്കെട്ടെന്ന നിലപാടില്‍ കേരളം ഉറച്ച് നില്‍ക്കുകയാണ്. തമിഴ്നാട് തയാറാക്കിയ റൂള്‍ കര്‍വ് നവംബര്‍ 30 ന് ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്ന് നിര്‍ദേശിക്കുന്നുണ്ട്. ഈ റൂള്‍ കര്‍വാണ് ജല കമ്മീഷന്‍ അംഗീകരിച്ചത്. ജലകമ്മീഷന്റെ നടപടി ശാസ്ത്രിയമോ യുക്തിസഹജമോ അല്ല എന്നാണ് കേരളത്തിന്റെ വാദം. പെരിയാറിലെ മറ്റ് അണക്കെട്ടുകള്‍ക്കായി കേന്ദ്ര ജല കമ്മീഷന്‍ റൂള്‍ കര്‍വ് തയാറാക്കിയിരുന്നു. ഇത് പ്രകാരം വര്‍ഷിത്തില്‍ ഒരു തവണ മാത്രമാണ് പരമാവധി ജലനിരപ്പില്‍ വെള്ളം സംഭരിക്കാന്‍ അനുവദിച്ചിട്ടുള്ളത്.
അതേസമയം, ബേബി ഡാമിലെ മരംമുറിക്കാനുള്ള അനുമതി റദ്ദാക്കിയതിനെതിരെ തമിഴ്നാട് സുപ്രിംകോടതിയില്‍ നിലപാടെടുത്തു. മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് തമിഴ്നാടിന്റെ കുറ്റപ്പെടുത്തല്‍. റൂള്‍ കര്‍വുമായി ബന്ധപ്പെട്ട കേരളത്തിന്റെ നിലപാട് ചോദ്യംചെയ്യുന്നതാണ് സത്യവാങ്മൂലം.