Connect with us

Ongoing News

വ്രതവിശുദ്ധിയുടെ നിറവ്; റമസാനിലെ ആദ്യ വെള്ളിയാഴ്ച ഇരു ഹറമുകളും പ്രാര്‍ഥനാനിര്‍ഭരമായി

ഹറമിലേക്കുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസാ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്തതോടെ ആയിരങ്ങളാണ് ഹറമുകളിലേക്ക് ഒഴുകിയെത്തിയത്.

Published

|

Last Updated

മക്ക/മദീന | വ്രതവിശുദ്ധിയുടെ നിറവില്‍ റമസാനിലെ ആദ്യ വെള്ളിയാഴ്ച ഇരു ഹറമുകളും പ്രാര്‍ഥനാനിര്‍ഭരമായി. ഹറമിലേക്കുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിസാ നടപടിക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്തതോടെ ആയിരങ്ങളാണ് ഹറമുകളിലേക്ക് ഒഴുകിയെത്തിയത്.

മക്കയിലെ മസ്ജിദുല്‍ ഹറമിലേക്കും, പ്രവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയിലേക്കും സുബ്ഹി നിസ്‌കാരം മുതല്‍ തന്നെ വിശ്വാസികളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. മനസും ശരീരവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിച്ച്, ഖുര്‍ആന്‍ പാരായണത്തിലും പ്രാര്‍ഥനകളിലുമായിരുന്നു വിശ്വാസികള്‍.

തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഈ വര്‍ഷം വിപുലമായ സംവിധാനങ്ങളായിരുന്നു ഒരുക്കിയിരുന്നത്. തിരക്ക് ഒഴിവാക്കുന്നതിനായി ഹറമുകളുടെ മേല്‍ക്കൂരയും പരിസരങ്ങളും വിശ്വാസികള്‍ക്കായി തുറന്നു നല്‍കിയിരുന്നു.

മദീനയിലെ മസ്ജിദുന്നബവിയില്‍ ഷെയ്ഖ് ഡോ. അഹമ്മദ് ബിന്‍ അലി അല്‍-ഹുദൈയും മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഷെയ്ഖ് ഡോ. ഫൈസല്‍ ബിന്‍ ജാമില്‍ ഗസാവിയും ജുമുഅ ഖുതുബക്കും നിസ്‌കാരത്തിനും നേതൃത്വം നല്‍കി.

പുണ്യദിനങ്ങളില്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങാനും നിസ്‌കാരത്തിലും സത്കര്‍മത്തിലും മുഴുകി ജീവിതം ധന്യമാക്കുവാനും ഇമാമുമാര്‍ വിശ്വാസികളെ ഉണര്‍ത്തി.
പുണ്യ ദിനങ്ങളില്‍ മുന്‍ഗാമികള്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകിയ സംഭവങ്ങള്‍ ഉദ്ധരിച്ച ഇമാമുമാര്‍ ഖുര്‍ആന്‍ പാരായണത്തിനും നിസ്‌കാരത്തിനും കൂടുതല്‍ സമയം ചെലവഴിക്കുവാനും ഖുതുബയില്‍ നിര്‍ദേശിച്ചു.

Latest