Connect with us

Uae

യു എ ഇയിൽ താപനില ഉയരുന്നു; മുൻകരുതൽ നിർദേശവുമായി ഡോക്ടർമാർ

നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം പിഴ ചുമത്തും.

Published

|

Last Updated

ദുബൈ | യു എ ഇയിൽ വേനൽ കടുത്തതോടെ ചൂട് മൂലമുണ്ടാകുന്ന രോഗങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നും ഹീറ്റ് സ്‌ട്രോക്ക്, ക്ഷീണം തുടങ്ങിയവ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

രാജ്യത്തുടനീളം താപനില ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതരും താമസക്കാരോട് അഭ്യർഥിച്ചു. ശരീര താപനില 40 ഡിഗ്രിയിൽ കൂടുതൽ ഉയരുമ്പോൾ ഹീറ്റ് സ്‌ട്രോക്ക് ഉണ്ടാകാം. ഇത് അവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും അടിയന്തര വൈദ്യസഹായം ആവശ്യമായി വരികയും ചെയ്യും. ചൂട് മൂലമുള്ള ക്ഷീണം അത്ര ഗുരുതരമല്ലെങ്കിലും തലവേദന, അമിതമായ വിയർപ്പ്, ബലഹീനത, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.

തലകറക്കം, ഓക്കാനം, വേഗത്തിലുള്ള നാഡിമിടിപ്പ്, കനത്ത വിയർപ്പ്, ബോധക്ഷയം അല്ലെങ്കിൽ ആശയക്കുഴപ്പം എന്നിവ ശ്രദ്ധിക്കണം.പുറംജോലിക്കാർ, കുട്ടികൾ, പ്രായമായവർ എന്നിവരാണ് പ്രധാനമായും അപകടത്തിലാകാൻ സാധ്യതയുള്ളവർ. ഉയർന്ന ചൂടിൽ വീടിനുള്ളിൽത്തന്നെ കഴിയുക, ഫാനുകളോ എയർ കണ്ടീഷനിംഗോ ഉപയോഗിക്കുക, ഭാരം കുറഞ്ഞതും ഇളം നിറമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക, ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയങ്ങളിൽ കഠിനാധ്വാനം ഒഴിവാക്കുക എന്നിവയാണ് പ്രധാന മുൻകരുതലുകൾ.

ദിവസവും രണ്ട് മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കുന്നത് നിർബന്ധമാണ്. കൂടാതെ മദ്യം, കഫീൻ, വറുത്തതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ, പഞ്ചസാര അടങ്ങിയ പാനീയങ്ങൾ, ഉയർന്ന പ്രോട്ടീൻ അടങ്ങിയ മാംസം എന്നിവ ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ദർ ഉപദേശിച്ചു. പുറത്ത് ജോലി ചെയ്യുന്നവർ തൊപ്പിയും സൺസ്‌ക്രീനും ഉപയോഗിക്കണമെന്നും നിർദേശമുണ്ട്.
ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചക്ക് 12.30നും മൂന്നിനും ഇടയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്നത് യു എ ഇയിൽ നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്ന കമ്പനികൾക്ക് ഓരോ തൊഴിലാളിക്കും 5,000 ദിർഹം പിഴ ചുമത്തും.