Connect with us

Kerala

സിറോ മലബാർ സഭയിൽ ഏകീകരിച്ച കുർബാന നടപ്പാക്കി; പലയിടത്തും തർക്കങ്ങളും പ്രതിഷേധങ്ങളും

സിനഡ് പ്രകാരമുള്ള കുർബാന നടന്നില്ലെങ്കിൽ അടുത്തയാഴ്ച കുർബാന നടത്താൻ അനുവദിക്കില്ലെന്നും വിശ്വാസികൾ വികാരിയോട് പറഞ്ഞു.

Published

|

Last Updated

കൊച്ചി | സിറോ മലബാർ സഭക്ക് കീഴിലുള്ള ചർച്ചുകളിൽ ഏകീകരിച്ച കുർബാന ഇന്ന് മുതൽ നടപ്പാക്കിത്തുടങ്ങി. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ കാക്കനാട് സെന്റ് തോമസ് മൗണ്ട് ദേവാലയത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി ഏകീകരിച്ച രീതിയിലുള്ള കുർബാന അർപ്പിച്ചു.സീറോ മലബാർ സഭയിൽ പുതുയുഗം തുറന്നെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. അതേസമയം, ഏകീകൃത കുർബാന സംബന്ധിച്ച് പലയിടങ്ങളിലും തർക്കങ്ങളും പ്രതിഷേധങ്ങളുമുണ്ടായി.

തൃശൂരിൽ ഇരിങ്ങാലക്കുട രൂപതയിലെ പള്ളികളിൽ നിലവിലെ കുർബാന തുടർന്നു. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ പുതിയ കുർബാന രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഇടവകയിൽ ഭിന്നപ്പ് ഉണ്ടാക്കുന്ന വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വാസികൾ ഇരിങ്ങാലക്കുട ബിഷപ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചു. താമരശ്ശേരി രൂപതക്ക് കീഴിലുള്ള പള്ളികളിൽ പുതുക്കിയ രീതി അനുസരിച്ചുള്ള കുർബാനകൾ നടന്നു.

അതേസമയം, ദില്ലിയിൽ കുർബാന നടത്താതിരുന്നത് വിശ്വാസികളെ രോഷാകുലരാക്കി. വൈകിട്ട് പ്രാർഥനാ പ്രതിഷേധം നടത്താനുള്ള നീക്കത്തിലാണ് ഡൽഹിയിലെ ക്രിസ്ത്യൻ വിശ്വാസികൾ.  ദില്ലിയിൽ പല പള്ളികളിലും സിനഡ് നിർദേശിച്ച പ്രകാരമുള കുർബാനയാണ് നടന്നത്. വിശ്വാസികൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിനഡ് നിർദേശിച്ച പ്രകാരമുള്ള കുർബാന നടന്നത്. നിലവിലെ രീതി തുടരണമെന്നായിരുന്നു ഫരീദാബാദ് രൂപത ബിഷപ്പിന്റെ സർക്കുലർ. ഫരീദാബാദ് രൂപത ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കുർബാനക്കെത്തിയില്ല. വിശ്വാസികൾ ആവശ്യപ്പെട്ടതിന് പിന്നാലെ ബിഷപ്പ് കുർബാന അർപ്പിക്കേണ്ട ഫരീദബാദ് കത്തീഡ്രൽ പള്ളിയിലും സിനഡ് നിർദേശിച്ച കുർബാന നടന്നു. ടാഗോർ ഗാർഡൻ, സൗത്ത് എക്സ്റ്റൻഷൻ പള്ളികളിൽ കുർബാന ഒഴിവാക്കി. സിനഡ് നിർദേശിച്ച പ്രകാരമുള്ള കുർബാന അർപ്പിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടതോടെയാണ് കുർബാന ഒഴിവാക്കിയത്. ദില്ലി കിങ്സ് വേ ക്യാമ്പ് പള്ളിയിൽ മാമോദീസ ചടങ്ങിനിടെ വിശ്വാസികൾ പ്രതിഷേധിച്ചു. സിനഡ് പ്രകാരമുള്ള കുർബാന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സിനഡ് പ്രകാരമുള്ള കുർബാന നടന്നില്ലെങ്കിൽ അടുത്തയാഴ്ച കുർബാന നടത്താൻ അനുവദിക്കില്ലെന്നും വിശ്വാസികൾ വികാരിയോട് പറഞ്ഞു.

സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകണമെന്നത് ദൈവത്തിന്റെ തീരുമാനമാണെന്ന് മാർ ആലഞ്ചേരി പറഞ്ഞു. വർഷങ്ങളുടെ കാത്തിരിപ്പിനും ക്ഷമയ്ക്കും ഒടുവിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. പരിപൂർണ ഐക്യത്തിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും തയാറാകണം. എതിർ സ്വരങ്ങളെ ഭയപ്പെടേണ്ട ആവശ്യമില്ല. ദൈവത്തേക്കാൾ വലുതാണ് തങ്ങളെന്ന് ആരും ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു. സിറോ മലബാർ സഭക്ക് കീഴിലുള്ള ചില രൂപതകളിൽ ജനാഭിമുഖമായും ചിലയിടങ്ങളിൽ ആൾത്താരക്ക് അഭിമുഖവുമായാണ് കുർബാന നടന്നിരുന്നത്. എന്നാൽ, കുർബാന ക്രമം ഏകീകരിച്ച് ആൾത്താരക്ക് അഭിമുഖമായി മാത്രം നടത്താൻ കർദിനാൾ മാർ ആലഞ്ചേരി തീരുമാനിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest