Kerala
മുല്ലപ്പെരിയാർ മേല്‍നോട്ടസമിതി നിര്‍ദേശങ്ങള്‍ കേരളവും തമിഴ്നാടും നടപ്പാക്കണമെന്ന് സുപ്രീം കോടതി
സംസ്ഥാനങ്ങളുടെ ഈ നിഷ്ക്രിയത്വം അംഗീകരിക്കാനാവില്ലെന്നും കോടതി

ന്യൂഡൽഹി | മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച മേൽനോട്ട സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് സുപ്രീം കോടതി. നിർദ്ദേശങ്ങൾ വന്നിട്ടും ഇരു സംസ്ഥാനങ്ങളും തുടർനടപടികൾ സ്വീകരിക്കാത്തതിൽ സുപ്രീം കോടതി അതൃപ്തി അറിയിച്ചു. കേരളവും തമിഴ്നാടും രണ്ടാഴ്ചയ്ക്കകം ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ ആരംഭിക്കണമെന്നും, സംസ്ഥാനങ്ങളുടെ ഈ നിഷ്ക്രിയത്വം അംഗീകരിക്കാനാവില്ലെന്നും കോടതി വിമർശിച്ചു. കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും.
ദേശീയ ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ അനിൽ ജയിൻ അധ്യക്ഷനായ ഏഴംഗ മേൽനോട്ട സമിതി സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് രൂപീകരിക്കപ്പെട്ടത്. ഈ സമിതി മുല്ലപ്പെരിയാർ അണക്കെട്ട് ആദ്യമായി പരിശോധിക്കുകയും ചെയ്തു. കേരളത്തിലെയും തമിഴ്നാട്ടിലെയും സർക്കാർ പ്രതിനിധികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിലെ ഗവേഷണ ഉദ്യോഗസ്ഥൻ, ഡൽഹിയിലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥൻ എന്നിവരും ഈ ഏഴംഗ സമിതിയിലെ അംഗങ്ങളാണ്. എന്നിരുന്നാലും, സമിതിയുടെ യോഗം കഴിഞ്ഞിട്ടും ഇതുവരെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.