Connect with us

International

ജപ്പാനില്‍ ശക്തമായ ഭൂചലനം; 7.6 തീവ്രത; സുനാമി മുന്നറിയിപ്പ്

ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Published

|

Last Updated

ടോക്യോ| ജപ്പാനില്‍ ശക്തമായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്‍ എച്ച് കെ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

ജപ്പാന്‍ തീരപ്രദേശങ്ങളില്‍ ഒരു മീറ്ററോളം ഉയരത്തില്‍ തിരയടിച്ചതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 5 മീറ്റർ (16 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ആരും മരിച്ചതായി റിപ്പോർട്ടുകളില്ല. ശക്തമായ ഭൂചലനത്തിൽ ജപ്പാനിലെ ഇഷികാവ പ്രിഫെക്ചറിലെ മെട്രോ സ്റ്റേഷന്റെ ഡിസ്പ്ലേ ബോർഡ് തകർന്നു.

ഭൂകമ്പത്തെത്തുടർന്ന് സുനാമി ഭീഷണി കണക്കിലെടുത്ത് ഇന്ത്യൻ എംബസി എമർജൻസി നമ്പറുകൾ നൽകിയിട്ടുണ്ട്. നമ്പറുകൾ: + 818039301715, +817014920049, +818032144734, + 818062295382, +818032144722.

ഫുകുഷിമ ആണവനിലയത്തിൽ അതീവ ജാഗ്രത പുലർത്തുന്നതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകത്തില്‍ ഏറ്റവും അധികം ഭൂകമ്പങ്ങള്‍ അനുഭവപ്പെടുന്ന മേഖലകളിലൊന്നാണ് ജപ്പാന്‍.   2011 മാർച്ചിൽ ജപ്പാനിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് വലിയ സുനാമിക്ക് കാരണമായത്. തുടർന്ന് ഉയർന്നുവന്ന സുനാമി തിരമാലകൾ ഫുകുഷിമ ആണവനിലയത്തെ തകർത്തു. കടലിൽ 10 മീറ്റർ ഉയരത്തിലുള്ള തിരമാലകളാണ് അന്ന് പല നഗരങ്ങളിലും നാശം വിതച്ചത്. ഏകദേശം 16,000 ആളുകൾ ഇതിൽ മരിച്ചു.