Connect with us

Kerala

സിദ്ധാര്‍ഥന്റെ കുടുംബത്തിന് ഏഴുലക്ഷം നല്‍കിയില്ല; ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന് 2024 ഒക്ടോബര്‍ ഒന്നിനാണ് ഉത്തരവിട്ടിരുന്നത്

Published

|

Last Updated

വയനാട് | പൂക്കോട് വെറ്ററിനറി കോളജില്‍ ജീവനൊടുക്കിയ വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ഥന്റെ മാതാപിതാക്കള്‍ക്ക് ഏഴ് ലക്ഷം രൂപ നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് നടപ്പായില്ല. പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതു സംബന്ധിച്ച് ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

2024 ഒക്ടോബര്‍ ഒന്നിനാണ് സിദ്ധാര്‍ഥന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നല്‍കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇതുവരെ നിര്‍ദ്ദേശം നടപ്പിലാക്കിയില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍.

2024 ഫെബ്രുവരി 18 നാണ് തിരുവനന്തപുരം സ്വദേശിയായ സിദ്ധാര്‍ഥനെ പൂക്കോട് വെറ്ററിനറി കോളജിലെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ഥന്‍ റാഗിങിന് ഇരയായെന്നു കണ്ടെത്തിയ സംഭവത്തില്‍ 18 പേര്‍ പ്രതികളായി.

റാഗിങ്ങിനു പിന്നില്‍ എസ് എഫ് ഐ ആണെന്നും മരണം ആത്മഹത്യയെന്നു വരുത്തി തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചെന്നും പ്രതികളെ രക്ഷിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്നിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു.

കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് പിന്നീട് സര്‍ക്കാര്‍ സി ബി ഐയ്ക്ക് വിട്ടു. കേസിലെ പ്രതികള്‍ക്ക് മണ്ണുത്തി ക്യാമ്പസില്‍ തുടര്‍ പഠനം നടത്താന്‍ പിന്നീട് ഹൈക്കോടതി അനുമതി നല്‍കിയതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ് സിദ്ധാര്‍ഥന്റെ കുടുംബം.

 

---- facebook comment plugin here -----

Latest