Connect with us

Kerala

സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മേഖലാ യോഗങ്ങള്‍, പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

അതിദാരിദ്ര്യ നിര്‍മാര്‍ജനമാകും മേഖലാ യോഗങ്ങളിലെ പ്രധാന ചര്‍ച്ച. ദേശീയപാത, മാലിന്യമുക്ത കേരളം എന്നിവയും ചര്‍ച്ചയാകും.

Published

|

Last Updated

തിരുവനന്തപുരം | സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലാ യോഗങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുക. പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

നാല് മേഖലാ യോഗങ്ങളാണ് നടത്തുക. യോഗങ്ങളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. മൂന്നിന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങള്‍ നടക്കും.

അതിദാരിദ്ര്യ നിര്‍മാര്‍ജനമാകും മേഖലാ യോഗങ്ങളിലെ പ്രധാന ചര്‍ച്ച. 2025ഓടെ അതിദരിദ്രര്‍ ഇല്ലാതാകും. ദേശീയപാത, മാലിന്യമുക്ത കേരളം, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയും ചര്‍ച്ചയാകും. വികസന പദ്ധതികള്‍ അവലോകനം ചെയ്യും. തടസ്സപ്പെട്ട വികസനം സംബന്ധിച്ചും കൂടിയാലോചനകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ലകള്‍ തോറുമുള്ള പ്രശ്‌നങ്ങള്‍ പരിശോധിക്കും. ജില്ലാതലത്തില്‍ 241 വിഷയങ്ങള്‍ പരിഗണിക്കും. മാലിന്യ നിര്‍മാര്‍ജനത്തിനായി പൊതുപരിപാടികളില്‍ പ്രതിജ്ഞ ചൊല്ലും.

മാലിന്യ സംസ്‌കരണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ഉറവിട മാലിന്യ വേര്‍തിരിവിലും അജൈവ മാലിന്യ ശേഖരണത്തിലും മുന്നേറ്റമുണ്ട്. മലയോര ഹൈവേ നിര്‍മാണം പുരോഗമിക്കുകയാണ്. അടിക്കടി അപകടങ്ങള്‍ സംഭവിക്കുന്ന മുതലപ്പൊഴിയുമായി ബന്ധപ്പെട്ട പഠന റിപ്പോര്‍ട്ട് വേഗത്തിലാക്കും. ഇവിടെ മണല്‍നീക്കം വേഗത്തിലാക്കും. പുലിമുട്ടിന്റെ തെക്കുഭാഗത്ത് അടിഞ്ഞ മണ്ണ് നീക്കാന്‍ നടപടി സ്വീകരിക്കും. കോവളം-ബേക്കല്‍ ജലപാതയില്‍ തിരുവനന്തപുരത്തെ പുരോഗതി പരിശോധിക്കും.

നവകേരള നിര്‍മിതിയില്‍ മുന്നേറ്റമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ നവകേരള സദസ്സെന്ന പേരില്‍ മണ്ഡലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കും. മഞ്ചേശ്വരത്തായിരിക്കും ഇതിന്റെ തുടക്കം. പരിപാടിക്കായി ഈമാസം സംഘാടക സമിതി രൂപവത്ക്കരിക്കും.

മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം
കലാപബാധിതമായ മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കും. 46 വിദ്യാര്‍ഥികള്‍ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ പഠനം തുടരാം. കലാപത്തില്‍ സര്‍ട്ടിഫിക്കറ്റ് നശിച്ചു പോയവര്‍ക്കാണ് സൗകര്യം.