Connect with us

From the print

സീറ്റ് വിഭജന തര്‍ക്കം: കാസര്‍കോട്ട് പരസ്യമായി ഏറ്റുമുട്ടി കോണ്‍ഗ്രസ്സ് നേതാക്കള്‍

ഡി സി സി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും കോണ്‍ഗ്രസ്സിന്റെ കര്‍ഷക സംഘടനയായ ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ (ഡി കെ ടി എഫ്) ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് എറ്റുമുട്ടിയത്.

Published

|

Last Updated

ഡി സി സി ഓഫീസില്‍ നേതാക്കള്‍ തമ്മിലുണ്ടായ കൈയാങ്കളി

കാസര്‍കോട് | കഴിഞ്ഞ കുറേ ദിവസങ്ങളിലായി സീറ്റ് വിഭജനത്തെ ചൊല്ലി കാസര്‍കോട് കോണ്‍ഗ്രസ്സില്‍ നിലനിന്നിരുന്ന തര്‍ക്കവും അഭിപ്രായഭിന്നതയും നേതാക്കളുടെ കൂട്ടയടിയില്‍ കലാശിച്ചു. ഇന്നലെ ഉച്ചയോടെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസിലാണ് നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഡി സി സി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും കോണ്‍ഗ്രസ്സിന്റെ കര്‍ഷക സംഘടനയായ ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ (ഡി കെ ടി എഫ്) ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് എറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്. ഷര്‍ട്ടില്‍ പിടിച്ച് മൂക്കില്‍ ഇടിക്കുന്നതിന്റെയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

നേരത്തേ കോണ്‍ഗ്രസ്സില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജയിംസ് ഡി ഡി എഫ് എന്ന സംഘടനയുണ്ടാക്കിയിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചെത്തിയത്. തിരിച്ചെത്തിയ ഏഴ് പേര്‍ക്കും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഈസ്റ്റ് എളേരി പഞ്ചായത്തില്‍ സീറ്റുകള്‍ നല്‍കണമെന്ന് ജയിംസ് ആവശ്യപ്പെട്ടിരുന്നെങ്കിലും എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് നേതൃത്വം നിലപാടെടുത്തു. തര്‍ക്കം ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന ചര്‍ച്ചയില്‍ അഞ്ച് സീറ്റുകള്‍ നല്‍കാമെന്ന് തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഡി സി സി പ്രസിഡന്റ്പി കെ ഫൈസലിനെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇവര്‍ക്ക് രണ്ട് സീറ്റുകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് കോണ്‍ഗ്രസ്സ് നേതൃയോഗം തീരുമാനിക്കുകയായിരുന്നു. ഇതാണ് നേതാക്കളുടെ പരസ്യ ഏറ്റുമുട്ടലിലേക്ക് വഴിവെച്ചത്.

ഇന്നലെ ഡി സി സി ഓഫീസില്‍ വീണ്ടും യോഗത്തിനെത്തിയപ്പോഴായിരുന്നു ഏറ്റുമുട്ടല്‍. കെ പി സി സി വൈസ് പ്രസിഡന്റ്എം ലിജുവിന്റെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി യോഗത്തിലാണ് സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ ധാരണയായത്.

തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഇന്നലെ വൈകിട്ടാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ്സ് പ്രഖ്യാപിച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് കഴിയാനിരിക്കെ പലയിടങ്ങളിലും കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കങ്ങളില്‍പ്പെട്ട് വഴിമുട്ടിയ അവസ്ഥയിലാണ്.

ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിക്ക് സസ്പെന്‍ഷന്‍
കാസര്‍കോട് | ഡി സി സി ഓഫീസിലുണ്ടായ നിസ്സാര സംഭവങ്ങള്‍ വാര്‍ത്താ ചാനലുകളില്‍ നല്‍കി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ കാസര്‍കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി കെ എം സഫ്വാന്‍ കുന്നിലിനെ കോണ്‍ഗ്രസ്സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി ഡി സി സി പ്രസിഡന്റ്പി കെ ഫൈസല്‍ അറിയിച്ചു.