Connect with us

Kerala

സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ചുദിവസം മാത്രം; സർവീസ് സംഘടനകൾ തത്വത്തിൽ അംഗീകരിച്ചു

പ്രവൃത്തി സമയം കൂട്ടുന്നതും സംഘടനകൾ അംഗീകരിച്ചിട്ടുണ്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിവസം ആഴ്ചയിൽ ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കാനുള്ള നിർദ്ദേശം തത്വത്തിൽ അംഗീകരിച്ച് സർവീസ് സംഘടനകൾ. പ്രവൃത്തി സമയം കൂട്ടുന്നതും സംഘടനകൾ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ പൊതു അവധികളും കാഷ്വൽ ലീവുകളും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി.

ചീഫ് സെക്രട്ടറി സർക്കാർ ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിലാണ് സംഘടനകൾ നിലപാട് വ്യക്തമാക്കിയത്. വിഷയത്തിൽ സർക്കാരിന്റെ അന്തിമ തീരുമാനം പിന്നീട് അറിയിക്കാമെന്ന് ചീഫ് സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.

നിലവിൽ ആഴ്ചയിൽ 42 മണിക്കൂറാണ് പ്രവൃത്തി സമയം. ഒരു പ്രവൃത്തി ദിവസം കുറയ്ക്കുന്നതോടെ ആഴ്ചയിൽ ഏഴ് മണിക്കൂറും മാസത്തിൽ 21 മണിക്കൂറും വർഷത്തിൽ 36 ദിവസവും കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ചാക്കുന്നത് സർക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുമെന്നും ഭരണച്ചെലവ് കുറയ്ക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നു. കൂടാതെ ജീവനക്കാരുടെ ഉൽപാദനക്ഷമതയും കാര്യശേഷിയും വർധിപ്പിക്കാനാകും.

അധിക ജോലി ചെയ്തുകൊണ്ട് പ്രവൃത്തി ദിവസം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുന്നത് സർക്കാരിന്റെ ഔദാര്യമല്ലെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ പ്രതികരിച്ചു. പ്രതിവാര പ്രവൃത്തി ദിവസം അഞ്ചാക്കുന്നതിനെ ജോയിന്റ് കൗൺസിൽ സ്വാഗതം ചെയ്യുന്നതായി ചെയർമാൻ എസ്. സജീവ് പറഞ്ഞു. ദിവസവുമായുള്ള പ്രവൃത്തി സമയം കൂട്ടി ആഴ്ചയിൽ രണ്ട് അവധി ദിനങ്ങൾ നൽകുന്നതിലൂടെ ഉണ്ടാകുന്ന കുറവ് നികത്താനാകുമെന്ന് സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എം. എസ്. ഇർഷാദ് വ്യക്തമാക്കി. എന്നാൽ ഇതിന്റെ പേരിൽ കാഷ്വൽ ലീവുകളും മറ്റ് അവധികളും കുറയ്ക്കുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവൃത്തി ദിവസം കുറയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി എൻ.ജി.ഒ. സംഘം സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷും പ്രതികരിച്ചു.

---- facebook comment plugin here -----

Latest