Connect with us

International

തുടര്‍ച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം; ശക്തമായ മുന്നറിയിപ്പ് നല്‍കി ഇറാന്‍

അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്താല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി

Published

|

Last Updated

ടെഹ്‌റാന്‍ | തുടര്‍ച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇറാന്‍. ‘കണ്ണിന് കണ്ണ്’ എന്നതാണ് ഇറാന്റെ നയമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്താല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നല്‍കി.

ഞങ്ങള്‍ക്ക് ഇല്ലെങ്കില്‍ ആര്‍ക്കും ഒന്നും ഉണ്ടാകില്ലെന്ന് മേഖലയിലെ രാജ്യങ്ങള്‍ക്ക് ഇറാന്‍ അന്ത്യശാസനം നല്‍കി. ഞങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആര്‍ക്കും വില്‍ക്കാന്‍ കഴിയില്ല. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ തിരിച്ചടി മേഖലയിലെ രാജ്യങ്ങളില്‍ ആയിരിക്കുമെന്നും മേഖലയിലെ രാജ്യങ്ങള്‍ ഇരുട്ടിലാകും എന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ഏതെങ്കിലും കപ്പലിന് നേരെ ആക്രമണം നടത്തിയാല്‍, പകരം ഇറാന്റെ പാലങ്ങളോ വൈദ്യുതി നിലയങ്ങളോ തകര്‍ക്കുമെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ബുഷെഹര്‍ ആണവനിലയത്തിന് സമീപമുള്ള പവര്‍ സബ്സ്റ്റേഷന് നേരെയും ഇന്നലെ രാത്രി ആക്രമണം ഉണ്ടായി.

അമേരിക്കയുടെ പന്ത്രണ്ടാം റൗണ്ട് ആക്രമണത്തില്‍ തെക്കന്‍ ഇറാനില്‍ ഇറാഖ് അതിര്‍ത്തിയായ ശലാംഷേയില്‍ ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായത്. ഇറാന്‍ – ഇറാഖ് അതിര്‍ത്തിയില്‍ രണ്ട് പേര്‍ മരിച്ചെന്നും 11 പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാന്‍ വിശദമാക്കിയത്. ഹോര്‍മുസില്‍ മൂന്ന് കപ്പലുകള്‍ മുന്നറിയിപ്പ് മറികടന്ന് പോകാന്‍ ശ്രമിച്ചെന്നും ഒരു കപ്പലില്‍ സ്‌ഫോടനം ഉണ്ടായെന്നും ബാക്കി ഉള്ളവര്‍ പിന്‍വാങ്ങി എന്നും ഇറാന്‍ വിശദമാക്കി.

അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ജോര്‍ദാനിലേക്ക് ഇറാന്‍ ആക്രമണം തുടങ്ങി. ഇതിനിടെ ബാബ് അല്‍ മന്ദബില്‍ ഉപരോധം മറികടക്കാന്‍ ശ്രമിച്ച രണ്ട് സഊദി കപ്പലുകളെ ആക്രമിച്ചെന്ന് ഹൂത്തികള്‍ അവകാശപ്പെട്ടു. എന്‍സെലിയ, ലൈല എന്നീ പേരുള്ള കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്.

 

Content Highlights:
Iran issued a stern warning to the US and regional countries as American airstrikes continued for a 12th night. Foreign Minister Abbas Araghchi stated that targeting Iranian infrastructure would invite severe retaliation. The escalation follows Donald Trump threats regarding the Strait of Hormuz.

Latest