National
റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണ സാധ്യത; ഡൽഹിയടക്കം രാജ്യത്ത് അതീവ ജാഗ്രത
‘26-26’ എന്ന രഹസ്യനാമത്തിലാണ് പാകിസ്താൻ ചാരസംഘടനയായ ഐഎസും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദും ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം.
ന്യൂഡല്‍ഹി| റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഏകോപിത ഭീകരാക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നല്‍കി. ഡൽഹി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും ജമ്മു–കശ്മീരിലും സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
‘26-26’ എന്ന രഹസ്യനാമത്തിലാണ് പാകിസ്താൻ ചാരസംഘടനയായ ഐഎസും ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദും ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് വിവരം.
അയോധ്യയിലെ രാമക്ഷേത്രം, ജമ്മുവിലെ രഘുനാഥ ക്ഷേത്രം എന്നിവയ്‌ക്കൊപ്പം പ്രമുഖ ആരാധനാലയങ്ങളും പ്രധാന നഗരങ്ങളും ഭീകരരുടെ ലക്ഷ്യമായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
പാകിസ്താൻ സൈനിക ഇന്റലിജൻസ് ഏജൻസിയായ ഇന്റർ-സർവീസസ് ഇന്റലിജൻസിന്റെ പിന്തുണയോടെ, ജെയ്‌ഷെ മുഹമ്മദും പഞ്ചാബ് ആസ്ഥാനമായുള്ള ഗുണ്ടാസംഘങ്ങളും ചേർന്നാണ് ആക്രമണം നടപ്പാക്കാൻ ശ്രമിക്കുന്നത്.
കഴിഞ്ഞ നവംബറിൽ ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിലും ജെയ്‌ഷെ മുഹമ്മദാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്.
റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും സുരക്ഷ കർശനമാക്കി. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, എന്നിവിടങ്ങളിൽ വ്യാപക പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.




