Kerala
എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ല; ഞാന്‍ തുടരും: കെ സുധാകരന്‍
കെ പി സി സി പ്രസിഡൻ്റ് പദവിയിൽ തർക്കം മുറുകി

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ലെന്നുറപ്പിച്ച് പ്രസിഡൻ്റ് കെ സുധാകരന്‍. എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ കെ പി സി സി പ്രസിഡന്റിനെ ഹൈക്കമാന്‍ഡ് ഉടന്‍ പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.
പാര്‍ട്ടിയില്‍ എല്ലാവരുമായി തനിക്ക് നല്ല ബന്ധമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അധ്യക്ഷ സ്ഥാനത്ത് തന്നെ തുടരും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചാണ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയത്. നേതൃമാറ്റം താന്‍ അറിയാതെ എങ്ങനെ നടക്കുമെന്നും സുധാകരന്‍ ചോദിച്ചു.
സുധാകരൻ തുടരുമെന്നുറപ്പിച്ചതോടെ കോൺഗ്രസ്സിനകത്ത് പ്രസിഡൻ്റ് പദവിയെച്ചൊല്ലി തർക്കം മുറുകിയിരിക്കുകയാണ്. കഴിഞ്ഞദിവസം കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കൂടിയാലോചന നടത്തിയിരുന്നു. യോഗത്തിൽ നേതൃമാറ്റം സംബന്ധിച്ച നിര്‍ദേശം നല്‍കിയതായാണ് വിവരം. ആരോഗ്യ കാരണങ്ങള്‍ സംഘടനാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നതിനാല്‍ മാറ്റം വേണമെന്ന താത്പര്യം നേതാക്കള്‍ സുധാകരനോട് വിശദീകരിച്ചു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നേ പ്രസിഡൻ്റ് സ്ഥാനത്ത് മാറ്റം വരണമെന്നാണ് കോൺഗ്രസ്സിലെ ഒരു വിഭാഗം ആഗ്രഹിക്കുന്നത്.