Alappuzha
നെഹ്‌റു ട്രോഫി വള്ളംകളി: മാലിന്യം നിയന്ത്രിക്കാന്‍ കര്‍ശന നടപടി
തണ്ണീർത്തട നിയമങ്ങൾ കര്‍ശനമായി പാലിക്കും

ആലപ്പുഴ | ആഗസ്റ്റ് 30ന് പുന്നമടക്കായലിൽ നടക്കുന്ന നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പ് മാലിന്യനിയന്ത്രണ ചട്ടങ്ങളും തണ്ണീർത്തട നിയമങ്ങൾ കര്‍ശനമായി പാലിച്ചായിരിക്കും. വൻ ജനാവലി എത്തിച്ചേരുന്ന പരിപാടിക്കിടയിൽ തണ്ണീർത്തടത്തിലേക്ക് ഖര ദ്രവ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജലോത്സവം നടക്കുമ്പോൾ നിയന്ത്രണങ്ങള്‍ പൂർണമായും പാലിക്കുന്നുണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കുമെന്ന് ശുചിത്വമിഷൻ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
നടപടികളുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കും. തുണിയിലോ ചണത്തിലോ പേപ്പറിലോ നിർമിച്ച സഞ്ചികളാണ് സന്ദർശകരും വള്ളംകളി ടീമുകളും കയ്യിൽ കരുതേണ്ടത്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കും. ഹരിതചട്ട ഉത്തരവുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തും.
മാലിന്യനിക്ഷേപം നടത്താനിടയുള്ള സ്ഥലങ്ങളിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഇവ തരംതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള ശേഖരണ ബിന്നുകൾ സ്ഥാപിക്കും. കൃത്യമായ ഇടവേളകളിൽ മാലിന്യ ശേഖരണ, സംസ്കരണ പ്രവർത്തനങ്ങൾ ശുചിത്വ മിഷൻ ഉറപ്പ് വരുത്തും.