Connect with us

Kerala

പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ നീക്കം ശക്തമാക്കി മുസ്്‌ലീം ലീഗ്

അന്‍വര്‍ നേടിയ വോട്ടും അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളും നിസ്സാരമായി കാണുന്നില്ലെന്ന് എം കെ മുനീര്‍

Published

|

Last Updated

കോഴിക്കോട് | പി വി അന്‍വറിനെ യു ഡി എഫില്‍ എത്തിക്കാന്‍ മുസ്്‌ലീംലീഗ് നീക്കം ശക്തമാക്കും. സി പി എമ്മിനെതിരായ നീക്കങ്ങളില്‍ പി വി അന്‍വര്‍ മികച്ച കരുവാണെന്നാണ് ലീഗ് വിലയിരുത്തുന്നത്. പിണറായിസം, മരുമോനിസം തുടങ്ങി അന്‍വര്‍ ഉയര്‍ത്തിവിട്ട ആയുധങ്ങള്‍ പിണറായി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുന്നതില്‍ പ്രധാനമാണെന്ന് ലീഗ് കരുതുന്നു. നിലമ്പൂരിനു പുറത്തും പി വി അന്‍വറിനെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ലീഗ് കരുതുന്നത്.

അന്‍വറിനെ യു ഡി എഫില്‍ എടുക്കണോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞു. കോണ്‍ഗ്രസ് തള്ളിപ്പറയുമ്പോഴും പി വി അന്‍വറിന് മുന്നില്‍ വാതില്‍ അടയ്‌ക്കേണ്ട എന്ന നിലപാട് അദ്ദേഹം ആവര്‍ത്തിക്കുകയാണ്. അന്‍വര്‍ നേടിയ വോട്ടും അന്‍വര്‍ ഉന്നയിച്ച വിഷയങ്ങളും നിസ്സാരമായി കാണുന്നില്ലെന്നും മുനീര്‍ പറയുന്നു.

കെ കരുണാകരന്‍ ലീഡര്‍ പദവിയിലുരുന്നുകൊണ്ട് ഐക്യമുന്നണി രാഷ്ട്രീയത്തെ വളര്‍ത്തിയ തന്ത്രങ്ങളാണ് ഇപ്പോള്‍ ആവശ്യമെന്നും അല്ലെങ്കില്‍ ഭരണമാറ്റത്തിനു സാധ്യതയില്ലെന്നും ലീഗ് വിലയിരുത്തുന്നു. ഒരു തവണകൂടി കേരളത്തില്‍ അധികാരമില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന നിലപാട് ശക്തമായി ഉന്നയിക്കുന്നത് മുസ്്‌ലിം ലീഗാണ്. കിട്ടാവുന്ന എല്ലാവരേയും യു ഡി എഫില്‍ അണിനിരത്തി ശക്തമായി മുന്നോട്ടു പോകണമെന്നാണ് ലീഗ് വ്യക്തമാക്കുന്നത്. മാണി കേരള കോണ്‍ഗ്രസ് യു ഡി എഫ് വിട്ടതോടെ ഉണ്ടായ കനത്ത ആഘാതം തീര്‍ക്കാന്‍ കഴിയാതെ അധികാര പ്രവേശമെന്ന ആഗ്രഹം വിദൂരത്താണെന്നും ലീഗ് കാണുന്നു. ഈ സാഹചര്യത്തിലാണ് പിണറായി വിരുദ്ധ നിലപാടുള്ള എല്ലാവരേയും അണിനിരത്തുക എന്ന തന്ത്രം ലീഗ് മുന്നോട്ടു വയ്ക്കുന്നത്. ഇടുതു മുന്നണി വിരുദ്ധ നിലപാട് എന്നതിനു പകരം അന്‍വര്‍ ഉയര്‍ത്തിയ പിണറായിസം, മരുമോനിസം എന്ന ആശയങ്ങള്‍ക്കു പിന്നില്‍ ജനങ്ങളെ അണിനിരത്തുകയായിരിക്കും എളുപ്പം എന്നും ലീഗിന് അഭിപ്രായമുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് യു ഡി എഫില്‍ അസോസിയേറ്റ് പദവി ലഭ്യമാക്കുന്നതില്‍ മുസ്്‌ലിം ലീഗാണ് ചരടുവലികള്‍ നടത്തുന്നത്. ജമാഅത്തെ ഇസ്്‌ലാമി നേതാക്കളുമായി നടത്തിയ ആശയ വിനിമയത്തിലൂടെ ഇക്കാര്യങ്ങള്‍ക്കു കളമൊരുക്കിയത് ലീഗാണ്. എസ് ഡി പി ഐയേയും കൂടെ നിര്‍ത്തണമെന്ന അഭിപ്രായമാണ് ലീഗിനുള്ളത്. ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ പല തലങ്ങളില്‍ നടന്നിട്ടുണ്ട്. വരുന്ന തദ്ദേശ ഭരണ, നിയമ സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏതു വിധേനയും പിണറായി വിരുദ്ധശക്തികളെയെല്ലാം ഒരുപക്ഷത്ത് അണിനിരത്തുക എന്ന ആശയമാണ് ലീഗ് മുന്നോട്ടു വയ്ക്കുന്നത്.

അന്‍വറിന് മുന്നില്‍ ഇനി വാതില്‍ തുറക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവര്‍ത്തിക്കുമ്പോഴും അന്‍വറിനെ സ്വീകരിക്കണമെന്ന എം കെ മുനീറിന്റെ പ്രതികരണം യു ഡി എഫ് ശക്തിപ്പെടുത്തുന്നതിലെ ലീഗ് നിലപാടാണ് വ്യക്തമാക്കുന്നത്.

 

Latest