Kerala
സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ; ഒ പി–അധ്യാപനം ബഹിഷ്കരിക്കും
ഫെബ്രുവരി ഒമ്പത് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും, ഫെബ്രുവരി 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്ന് സംഘടന വ്യക്തമാക്കി.
തിരുവനന്തപുരം|സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ഇന്നു മുതൽ പ്രതിസന്ധിയിലാകും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ ഒ.പിയും അധ്യാപനവും ബഹിഷ്കരിച്ച് സമരത്തിനിറങ്ങും. മെഡിക്കൽ കോളജ് അധ്യാപക സംഘടനയായ കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെ ജി എം സി ടി എ)യുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു വർഷത്തിലേറെയായി നടത്തി വരുന്ന സമരപരിപാടികളുടെ തുടർച്ചയായാണ് ഇപ്പോൾ ഒ.പി, അധ്യാപന ബഹിഷ്കരണം ആരംഭിക്കുന്നതെന്ന് കെ ജി എം സി ടി എ സംസ്ഥാന പ്രസിഡന്റ് ഡോ ടി റോസ്നാരാ ബീഗവും ജനറൽ സെക്രട്ടറി ഡോ സി എസ് അരവിന്ദും അറിയിച്ചു.
സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി ഒമ്പത് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും, ഫെബ്രുവരി 11 മുതൽ സർവകലാശാലാ പരീക്ഷാ ജോലികളും ബഹിഷ്കരിക്കുമെന്ന് സംഘടന വ്യക്തമാക്കി.
എന്നാൽ രോഗികളുടെ ജീവൻ അപകടത്തിലാകാതിരിക്കാനായി കാഷ്വാലിറ്റി, ലേബർ റൂം, ഐ സി യു, പോസ്റ്റ്മോർട്ടം തുടങ്ങിയ സേവനങ്ങളെ സമരപരിപാടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.





