From the print
പരമാവധി 18 ദിവസം... അയൺ ഡോം ഠിം
ഇറാൻ തിരിച്ചടി തുടർന്നാൽ ഇസ്‌റാഈൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകരും

ജറൂസലം | ഇസ്‌റാഈലിലേക്ക് ഇറാൻ തിരിച്ചടി തുടരുകയാണെങ്കിൽ 18ാം ദിവസം മുതൽ ഇസ്‌റാഈലിന്റെ ‘ആകാശക്കോട്ട’യായ അയൺ ഡോം തകർന്നു തുടങ്ങും. ഓപൺ സോഴ്‌സ് ഇന്റലിജന്റ്‌സാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഓരോ ദിവസവും ഇറാൻ 50 മുതൽ 70 വരെ ബാലിസ്റ്റിക് മിസൈലുകൾ അയച്ചാൽ ഇവയെ ചെറുക്കാൻ ശ്രമിക്കുന്നതോടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർന്നു തുടങ്ങും.
ആരോ-2, ആരോ-3, ഡേവിഡ്സ് സ്ലിംഗ് ഉൾപ്പെടെ ഇസ്‌റാഈലിനും സഖ്യകക്ഷികൾക്കും 950 മുതൽ 1,120 വരെ വ്യോമപ്രതിരോധ സംവിധാനങ്ങളുണ്ടെന്നാണ് കണക്ക്. യു എസ് വിന്യസിച്ച താഡ്, രണ്ട് യു എസ് പടക്കപ്പലുകളിലെ എസ് എം-3, എസ് എം-6 ഇ പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടെയാണിത്.
പ്രതിദിനം 50 മുതൽ 70 മിസൈലുകൾ വരെ ഇറാൻ തൊടുത്താൽ അവയെ നേരിടാൻ 72 മുതൽ 84 വരെ പ്രതിരോധ മിസൈലുകൾ ഇസ്‌റാഈലിന് ഉപയോഗിക്കേണ്ടി വരും. ഒരു മിസൈലിനെ ചെറുക്കാൻ ശരാശരി 1.2-1.4 ഇന്റർസെപ്റ്ററുകൾ വേണ്ടിവരും. ഈ സ്ഥിതി തുടർന്നാൽ പത്ത് മുതൽ 15 ദിവസത്തിനുള്ളിൽ ഇസ്‌റാഈൽ സമ്മർദത്തിലാകും. നിലവിൽ ഇസ്‌റാഈൽ വലിയ അവകാശവാദങ്ങൾ ഉയർത്തുന്നുണ്ടെങ്കിലും ഇറാൻ മിസൈലുകൾ വലിയ നാശനഷ്ടങ്ങളാണ് ജൂത രാഷ്ട്രത്തിനുണ്ടാക്കിയത്. ഹൈഫ, തെൽ അവീവ് അടക്കമുള്ള വൻ നഗരങ്ങളിൽ അയൺ ഡോമിനെ വെട്ടിച്ച് മിസൈലുകൾ കനത്ത നാശം വിതച്ചിട്ടുണ്ട്.
ആരോ മിസൈൽ പ്രതിരോധ സംവിധാനത്തിനു വേണ്ട പുതിയ മിസൈലുകൾ ലഭിക്കാൻ നാല് ആഴ്ചയോളം വേണ്ടിവരും. പത്താം ദിവസം വരെ അയൺ ഡോമിന് മിസൈലുകൾ കാര്യമായി ചെറുക്കാനാകും. അഞ്ച് ദിവസം കൂടി പിന്നിടുമ്പോൾ സ്ഥിരത കൈവിടും. 18ാം ദിവസത്തിലേക്ക് കടക്കുമ്പോൾ വലിയ സമ്മർദത്തിലേക്ക് ഇസ്‌റാഈൽ എത്തും.