Connect with us

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് രണ്ടിടത്ത് ബിജെപി സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്, മട്ടന്നൂരില്‍ സിറ്റിങ് സീറ്റ് നഷ്ടമായി യുഡിഎഫ്

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ മട്ടന്നൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം അറിവായിത്തുടങ്ങി. തിരുവനന്തപുരത്ത് രണ്ടിടത്ത് ബിജെപിയില്‍ നിന്നും സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ വാര്‍ഡില്‍ ബിജെപിയുടെ സിറ്റിങ് സീറ്റാണ് എല്‍ ഡി എഫ് പിടിച്ചെടുത്ത്. വെള്ളാറില്‍ സിപിഐ സ്ഥാനാര്‍ഥി പുനത്തുറ ബൈജു 153 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തിരുവനന്തപുരം ഒറ്റ ശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാര്‍ഡില്‍ സിപിഎമ്മിന്റെ ഒ ശ്രീജല 60 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റിലാണ് സിപിഎം സ്ഥാനാര്‍ഥി വിജയിച്ചത്.

അതേ സമയം , കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ മട്ടന്നൂര്‍ നഗരസഭ ടൗണ്‍ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി ജയിച്ചു. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 72 വോട്ടിനാണ് പരാജയപ്പെട്ടത്. ബിജെപിയുടെ എ മധുസൂദനന്‍ ആണ് ജയിച്ചത്. മട്ടന്നൂര്‍ നഗരസഭയില്‍ ബിജെപിയുടെ ആദ്യ ജയമാണിത്.

ഇടുക്കി മൂന്നാറിലെ 11ാം വാര്‍ഡായ മൂലക്കടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നടരാജന്‍ 35 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കോണ്‍ഗ്രസ് അംഗം എല്‍ഡിഎഫിലേക്ക് കൂറുമാറിയതിനെ തുടര്‍ന്ന് അയോഗ്യനാക്കിയ ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.10 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍ നാലു മുനിസിപ്പാലിറ്റി 18 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനമൊട്ടാകെ 88 പേരാണ് ജനവിധി തേടിയത്.ഇന്നലെയായിരുന്നു വോട്ടെടുപ്പ്

 

Latest