Connect with us

Kerala

എല്‍ ഡി എഫുമായി ചേരാന്‍ ലീഗ് ആലോചിച്ചിട്ടില്ല: വിശദീകരണവുമായി എം കെ മുനീര്‍

മാര്‍കിസ്റ്റ് പാര്‍ട്ടി എന്ന വിഷസര്‍പ്പത്തെ എടുത്ത് മടിയില്‍ വെക്കരുതെന്നാണ് തന്റെ അഭിപ്രായം

Published

|

Last Updated

കോഴിക്കോട് |  മുസ്ലിംലീഗ് എല്‍ ഡി എഫിലേക്ക് ഒരിക്കലും പോകില്ലെന്ന് പറയാനാകില്ലെന്ന തന്റെ വാക്കുകള്‍ വിവാദമായതിന് പിന്നാലെ പുതിയ വിശദീകരണവുമായി എം കെ മുനീര്‍ രംഗത്ത്. എല്‍ ഡി എഫുമായി ചേര്‍ന്ന് പോകുന്നതിനെക്കുറിച്ച് ഒരിക്കലും ലീഗ് ആലോചിച്ചിട്ടില്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയില്‍ മുനീര്‍ പറഞ്ഞു. നേരത്തെ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമാകുകയും ലീഗ് അണികള്‍ തന്നെ പ്രതിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുനീറിന്റെ വിശദീകരണം.

ഞാന്‍ സി എച്ച് മുഹമ്മദ് കോയയുടെ മകനാണെങ്കില്‍ എനിക്ക് ഒരു നിലപാടെ ഉള്ളൂ. അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന് പറയുന്ന വിഷസര്‍പ്പത്തെ എടുത്ത് മടിയില്‍ വെക്കരുത് എന്നുതന്നെയാണ്. ഇപ്പോള്‍ ഒരിക്കലും അവരുമായി ചേര്‍ന്ന് പോകുന്നതിനെ കുറിച്ച് മുസ്‌ലിംലീഗ് ആലോചിച്ചിട്ടേയില്ല. ഞങ്ങള്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. കോണ്‍ഗ്രസിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ നോക്കുക എന്നുള്ളത് നമ്മുടെ കടമയാണ്.

രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇ ഡി അടക്കമുള്ളവര്‍ നിരന്തരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രത്തിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ ഇപ്പോഴും കോണ്‍ഗ്രസിനെയാണ് മെയിന്‍ ടാര്‍ജറ്റായി കാണുന്നതെന്നതിനാല്‍ ആ കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ക്കാനുള്ള ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും അതിനെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണ്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് നാളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ചിലപ്പോ കോണ്‍ഗ്രസിനെ അനുകൂലിച്ചു വരുന്നത് നമുക്ക് കാണാന്‍ കഴിയുമെന്നതെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.