Connect with us

From the print

എല്‍ ഡി എഫ് പ്രകടന പത്രിക: എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും ചികിത്സ

കേവല ദാരിദ്ര്യവിമുക്ത കേരളം.

Published

|

Last Updated

തിരുവനന്തപുരം | ‘കേവല ദാരിദ്ര്യവിമുക്ത കേരളം’ എന്ന പ്രമേയത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്‍ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. എല്ലാവര്‍ക്കും വീടും ഭക്ഷണവും ചികിത്സയും ഉറപ്പുവരുത്തുമെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുള്‍പ്പെടെ പ്രകടന പത്രികയിലുണ്ട്.

ഭരണത്തില്‍ കൂടുതല്‍ ജനപങ്കാളിത്തവും പ്രാദേശിക സാമ്പത്തിക വികസനവും ജനക്ഷേമവും ഉറപ്പുവരുത്തുന്നതിനായുള്ള കര്‍മ പരിപാടിയാണ് തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയായി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നതെന്നാണ് പ്രകടന പത്രിക വിശദീകരിക്കുന്നത്.

സമഗ്രമായ സര്‍വേയിലൂടെ അതിദാരിദ്ര്യത്തിന് മുകളിലുള്ള കേവല ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി അവരെ മൈക്രോ പ്ലാനുകള്‍ വഴി ദാരിദ്ര്യവിമുക്തരാക്കാനുള്ള പദ്ധതി നടപ്പാക്കും. കേരളത്തെ സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കും. ജനകീയ ഭക്ഷണശാലകള്‍ ആരംഭിച്ച് എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കും.

തെരുവുനായ പ്രശ്നം പരിഹരിക്കാനായി മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും തെരുവുനായ്ക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കാനുള്ള സങ്കേതങ്ങളൊരുക്കും. ലൈഫ് പദ്ധതിയിലുള്‍പ്പെടാത്ത ഭവനരഹിതര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വീട് നല്‍കും. മുഴുവന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും നാഷനല്‍ ക്വാളിറ്റി അക്രഡിറ്റേഷന്‍ നേടിയെടുക്കും. 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ ലഭ്യമാക്കും. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 50 ശതമാനമായെങ്കിലും ഉയര്‍ത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

തീരദേശങ്ങളില്‍ കടലിന്റെ 50 മീറ്റര്‍ പരിധിയില്‍ വസിക്കുന്ന എല്ലാവര്‍ക്കും പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവാസം ഉറപ്പാക്കും. വിദ്യാഭ്യാസ മേഖലയില്‍ അഞ്ച് വര്‍ഷം കൊണ്ട് ദേശീയ പെര്‍ഫോമന്‍സ് ഗ്രേഡിംഗ് ഇന്‍ഡക്സില്‍ ഒന്നാമത് എത്തിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രിക പ്രധാനമായും മുന്നോട്ടുവെക്കുന്നത്.

എ കെ ജി സെന്ററില്‍ നടന്ന ചടങ്ങില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, സി പി ഐ നേതാവ് സത്യന്‍ മൊകേരി, ഉഴമലക്കല്‍ വേണുഗോപാല്‍, എം എല്‍ എമാരായ ആന്റണി രാജു, അഹ്്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് പങ്കെടുത്തു.