Connect with us

National

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ഥിനി ഇരയായത് ക്രൂര പീഡനത്തിന്; സ്ഥിരീകരിച്ച് സിസിടിവി, മൊബൈല്‍ ദൃശ്യങ്ങള്‍

ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മൂന്ന് സ്ഥലങ്ങളില്‍ പീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്.

Published

|

Last Updated

കൊല്‍ക്കത്ത | കൂട്ട ബലാത്സംഗത്തില്‍ നിയമ വിദ്യാര്‍ഥിനി ക്രൂര പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ച് സിസിടിവി ദൃശ്യവും പ്രതികള്‍ പകര്‍ത്തിയ ദൃശ്യവും. മൂന്ന് പ്രതികളുടെ ഫോണുകളില്‍ നിന്ന് ദൃശ്യം കണ്ടെടുത്തു. കോളജില്‍ നിന്ന് ശേഖരിച്ച ഏഴ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മൂന്ന് സ്ഥലങ്ങളില്‍ പീഡനം നടന്നതായി വ്യക്തമായിട്ടുണ്ട്. വൈകിട്ട് 3.30 മുതല്‍ രാത്രി 10.55 വരെയുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.

സ്റ്റുഡന്‍സ് യൂണിയന്‍ റൂം, വാഷ് റൂം, ഗാര്‍ഡ് റൂം എന്നിവിടങ്ങളില്‍ വച്ചാണ് പീഡനം നടന്നത്. ഇവിടങ്ങളിലെല്ലാം വച്ച് അക്രമികള്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചതായി പെണ്‍കുട്ടി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര മിനുട്ട് ദൈര്‍ഘ്യം വരുന്ന ദൃശ്യങ്ങളാണ് പ്രധാന പ്രതി ഉള്‍പ്പെടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണില്‍ നിന്ന് കണ്ടെടുത്തത്. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേസന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രാഥമികമായി പെണ്‍കുട്ടിയില്‍ നിന്ന് സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തേക്കുമെന്നും വിവരമുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

അതിനിടെ, ദേശീയ വനിതാ കമ്മീഷന്‍ പെണ്‍കുട്ടിയുടെ വൈദ്യപരിശോധനാ റിപോര്‍ട്ട് ആവശ്യപ്പെട്ടു. 10 മാസത്തിനിടെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രണ്ടാമത്തെ കൂട്ടബലാത്സംഗമാണ് കൊല്‍ക്കത്തയില്‍ നടന്നിരിക്കുന്നത്.

 

Latest