Connect with us

Lakshadweep

'യാത്രാക്കപ്പലുകളുടെ അഭാവം ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം തന്നെ റദ്ദ് ചെയ്യുന്നു'

ഏഴ് കപ്പലുകളും അനേകം ഹൈസ്പീഡ് വെസ്സലുകളും പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് രണ്ട് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.

Published

|

Last Updated

യാത്രാക്കപ്പലുകളുടെ അഭാവം മൂലം ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം തന്നെ റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് സി പി എം രാജ്യസഭ എം പി. ഡോ. വി ശിവദാസൻ ഫേസ്ബുക്കിൽ കുറിച്ചു. ഏഴ് കപ്പലുകളും അനേകം ഹൈസ്പീഡ് വെസ്സലുകളും പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് രണ്ട് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ബേപ്പൂരിലേക്കും കോഴിക്കോടും വരെ 150 യാത്രക്കാരെ വരെ എത്തിക്കാൻ ശേഷി ഉണ്ടായിരുന്ന ഹൈസ്പീഡ് വെസ്സലുകൾ ഇപ്പോൾ സർവീസ് നടത്തുന്നില്ല. മൺസൂൺ സമയത്ത്, കടൽ വളരെ പ്രക്ഷുബ്ധമായതിനാൽ എല്ലാ കാലാവസ്ഥക്കും അനുയോജ്യമായ കപ്പലുകൾക്ക് മാത്രമേ സർവീസ് നടത്താനാകൂ. എന്നാൽ 700 പേർക്ക് യാത്ര ചെയ്യാവുന്ന പ്രധാന കപ്പലായ എം വി കവരത്തി കഴിഞ്ഞ ആറ് മാസമായി ഡോക്കിലാണ്. എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന കപ്പലുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുകയും ഏറ്റവും വലിയ ശേഷിയുള്ള കപ്പലായ എം വി കവരത്തിയുടെ സർവീസ് ഉടൻ ആരംഭിക്കുകയും വേണം. കേന്ദ്രം സർക്കാർ വളരെ പെട്ടെന്ന് ഈ സാഹചര്യത്തിൽ ഇടപെടുകയും അടിയന്തിരമായി സർവീസ് തുടങ്ങുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഒരു മനുഷ്യാവകാശപ്രശ്നമായി മാറുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ദുരിതം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാക്ക് കത്തയച്ചുവെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

ലക്ഷദ്വീപിലെ ജനതയുടെ ജീവൻ കൊണ്ട് പന്താടരുത്.

ലക്ഷദ്വീപ് യാത്രാക്കപ്പലുകളുടെ അഭാവം മൂലം ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കുകയാണ്. ചികിത്സയ്ക്കും ഉന്നതവിദ്യാഭ്യാസത്തിനും കേരളത്തെയും ഇതരസംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ടുന്ന അവസ്ഥയിൽ, പുറത്തേയ്ക്ക് സഞ്ചരിക്കാനുള്ള യാത്രാസൗകര്യങ്ങൾ നിഷേധിക്കുന്നത് വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളുടെ നിഷേധത്തിന് തുല്യമാണ്. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം തന്നെ റദ്ദ് ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്.
7 കപ്പലുകളും അനേകം ഹൈസ്പീഡ് വെസ്സലുകളും പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് വെറും രണ്ട് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത് .
ബേപ്പൂരിലേക്കും കോഴിക്കോടും വരെ 150 യാത്രക്കാരെ വരെ എത്തിക്കാൻ ശേഷി ഉണ്ടായിരുന്ന ഹൈസ്പീഡ് വെസ്സലുകൾ ഇപ്പോൾ സർവീസ് നടത്തുന്നില്ല.
മൺസൂൺ സമയത്ത്, കടൽ വളരെ പ്രക്ഷുബ്ധമായതിനാൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ കപ്പലുകൾക്ക് മാത്രമേ സർവീസ് നടത്താനാകൂ. എന്നാൽ 700 പേർക്ക് യാത്ര ചെയ്യാവുന്ന പ്രധാന കപ്പലായ എം വി കവരത്തി കഴിഞ്ഞ 6 മാസമായി ഡോക്കിലാണ്.
നിലവിൽ സർവീസ് നടത്തുന്ന കപ്പലുകളിൽ വെറും 450ഉം 250ഉം സീറ്റുകൾ മാത്രമാണുള്ളത്. ഇത് ലക്ഷദ്വീപിലെ ജനങ്ങളുടെ അടിസ്ഥാന യാത്രാ ആവശ്യങ്ങൾ നിറവേറ്റാൻ വളരെ അപര്യാപ്തമാണ്.
കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് കയറാൻ ടിക്കറ്റ് കിട്ടുന്നില്ല. വിദ്യാർഥികൾക്കൊപ്പം പോകേണ്ട രക്ഷിതാക്കൾ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുകയാണ്. രക്ഷിതാവിനു ടിക്കറ്റ് കിട്ടിയാൽ, വിദ്യാർത്ഥിക്ക് കിട്ടുന്നില്ല .അതുപോലെ തിരിച്ചും.
മറ്റൊരു ഗുരുതരമായ പ്രശ്നം വൈദ്യചികിത്സ ആവശ്യമുള്ള ആളുകളുടേതാണ്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവർ പോലും ടിക്കറ്റ് ലഭിക്കാത്തതിനാൽ ചികിത്സ മാറ്റിവയ്ക്കാൻ നിർബന്ധിതരാകുന്നു.
ദ്വീപിൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ അഭാവവും യാത്രയ്ക്കുള്ള സൗകര്യങ്ങളുടെ അഭാവവും ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്.
മെഡിക്കൽ സൗകര്യങ്ങൾക്കായി ഇതിനകം കേരളത്തിലേക്ക് യാത്ര ചെയ്ത ആളുകൾക്ക് ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ ദ്വീപുകളിലേക്ക് മടങ്ങാൻ കഴിയുന്നില്ല. എറണാകുളം നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്. ചികിത്സയ്ക്കായി പണം ചെലവഴിക്കാൻ നിർബന്ധിതരായ രോഗികൾക്ക്, കപ്പൽ കാത്ത് ഇരിക്കുന്ന ദിവസങ്ങളിൽ, നഗരത്തിൽ ജീവിക്കാനുള്ള ചിലവ് തന്നെ കനത്ത ഭാരമാണ്.

എല്ലാ കാലാവസ്ഥയിലും പ്രവർത്തിക്കുന്ന കപ്പലുകളുടെ പ്രവർത്തനം പുനഃസ്ഥാപിക്കുകയും ഏറ്റവും വലിയ ശേഷിയുള്ള കപ്പലായ എംവി കവരത്തിയുടെ സർവീസ് ഉടൻ ആരംഭിക്കുകയും വേണം. യൂണിയൻ സർക്കാർ വളരെ പെട്ടെന്ന് ഈ സാഹചര്യത്തിൽ ഇടപെടുകയും അടിയന്തിരമായി സർവീസ് തുടങ്ങുന്നു എന്ന് ഉറപ്പാക്കുകയും വേണം. ഒരു മനുഷ്യാവകാശപ്രശ്നമായി മാറുന്ന സാഹചര്യത്തിൽ, ജനങ്ങളുടെ ദുരിതം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് യൂണിയൻ ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

 

Latest