Connect with us

National

കെജ്രിവാളിന് ജയിലില്‍ ഒറ്റയ്ക്കൊരു മുറി; കിടക്ക, മേശ,കസേര, വായിക്കാന്‍ പുസ്തകങ്ങള്‍

കേസില്‍ 15 ദിവസത്തേക്കാണ് കെജ്രിവാളിനെ റിമാന്‍ഡ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| മദ്യനയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കിടക്കാന്‍ സ്വന്തം കിടക്ക നല്‍കി ജയില്‍ അധികൃതര്‍. കേസില്‍ 15 ദിവസത്തേക്കാണ് കെജ്രിവാളിനെ റിമാന്‍ഡ് ചെയ്തത്. അതീവ സുരക്ഷയുള്ള ജയിലിലെ രണ്ടാം നമ്പര്‍ മുറിയില്‍ ഒറ്റയ്ക്ക് കിടക്കാനുള്ള സൗകര്യവും വായിക്കാന്‍ മൂന്ന് പുസ്തകങ്ങളും  ഒരു മേശയും ഒരു കസേരയും നല്‍കിയിട്ടുണ്ട്.

പ്രമേഹരോഗിയായതിനാല്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യാനുള്ള ഉപകരണങ്ങളും മേശപ്പുറത്ത് ഉണ്ടായിരുന്നതായും ജയില്‍ അധികൃതര്‍ പറഞ്ഞു. യോഗയും ധ്യാനത്തോടെയുമാണ് കെജ്‌രിവാളിന്റെ ജയിലിലെ ആദ്യ ദിനം ആരംഭിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് മണിവരെ അവരവരുടെ സെല്ലുകളില്‍ കഴിയണം. വൈകുന്നേരം 5.30 ന് കെജ്രിവാളിന് അത്താഴം വിളമ്പും. തുടര്‍ന്ന് രാത്രി 7 മണിക്ക് ലോക്കപ്പ് ചെയ്യും. സെല്ലിനുള്ളില്‍ കൊതുകുവല ഉള്ളതിനാല്‍ ഇന്നലെ രാത്രി കെജ്‌രിവാള്‍ സുഖമായി ഉറങ്ങിയതായി വൃത്തങ്ങള്‍ പറഞ്ഞു. വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാനും നിര്‍ദേശിച്ച മരുന്നുകള്‍ കൊണ്ടുപോകാനും കോടതി അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നു.

കെജ്രിവാളിന്റെ സഹപ്രവര്‍ത്തകനും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ ഒന്നാം നമ്പര്‍ ജയിലിലും മുന്‍ ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ ഏഴാം നമ്പര്‍ ജയിലിലും രാജ്യസഭാ എംപി സഞ്ജയ് സിങ് അഞ്ചാം നമ്പര്‍ ജയിലിലുമാണ് കഴിയുന്നത്‌. തിഹാര്‍ ജയിലിലെത്തുന്ന നാലാമത്തെ എഎപി നേതാവാണ് കെജ്‌രിവാള്‍. ഇതേ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയും തിഹാറിലുണ്ട്. വനിതാ വിഭാഗത്തിലെ ആറാം നമ്പര്‍ ജയിലിലാണ് കവിതയുള്ളത്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി)കസ്റ്റഡിയില്‍ വിട്ടു നല്‍കിയതിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കെജ്രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ഏപ്രില്‍ പതിനഞ്ച് വരെ കെജ്രിവാള്‍ തിഹാര്‍ ജയിലില്‍ തുടരും.

 

 

 

Latest