Connect with us

Kerala

സിപിഎമ്മിനെതിരായ വോട്ടല്ല; കേരളത്തിലുണ്ടായത് പിണറായി വിജയനെതിരായ വിധിയെഴുത്ത് : സെബാസ്റ്റ്യന്‍ പോള്‍

പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല

Published

|

Last Updated

കൊച്ചി |  നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിറകെ പിണറായി വിജയനെതിരെ തുറന്നടിച്ച് ഇടതു സഹയാത്രികനും മുന്‍ എംപിയുമായ സെബാസ്റ്റ്യന്‍ പോള്‍. തോല്‍വിക്ക് കാരണം പിണറായി വിജയനാണെന്നും പിണറായി വിജയനെതിരായ വിധിയെഴുത്താണ് കേരളത്തില്‍ ഉണ്ടായതെന്നും സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചു. പിണറായിയുടെ ഏകാധിപത്യമാണ് പാര്‍ട്ടിയില്‍ ഉള്ളത്. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്ക് ചേര്‍ന്നതല്ല. തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന്‍ മാത്രമാണ്. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയന്‍ ഏറ്റെടുക്കരുതെന്നും സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു

ഇടതുപക്ഷം ഇത്തവണ വോട്ടു ചോദിച്ചത് ഒരു വ്യക്തിക്കു വേണ്ടിയാണ്. മൂന്നാം ഊഴം തേടിയത് എല്‍ഡിഎഫിനു വേണ്ടിയല്ല. തുടര്‍ഭരണം ജനാധിപത്യ സങ്കല്‍പ്പമല്ല. നല്ലൊരു തോല്‍വിയാണ് ഇടതുപക്ഷത്തിന് ഉണ്ടായത്. സംശയത്തിന് ഇട നല്‍കാത്ത വ്യക്തതയോടെയുള്ള വിധിയെഴുത്താണ് ജനങ്ങള്‍ നടത്തിയത്. ഫെഡറല്‍ സംവിധാനത്തില്‍ ഒരു മുഖ്യമന്ത്രിക്ക് ഏകാധിപതിയാകുന്നതിന് പരിധികളുണ്ട്. പക്ഷെ അമിതാധികാരം, ആരാലും ചോദ്യം ചെയ്യപ്പെടാതെ താന്‍ തനിക്ക് തോന്നിയത് ചെയ്യുമെന്ന ഭാവം. അതിന്റെയൊക്കെ പരമകാഷ്ഠയിലാണ് ജനങ്ങളുടെ വിധിയെഴുത്ത് ഉണ്ടായിരിക്കുന്നത്.

സിപിഎമ്മിനെതിരെയുള്ള വോട്ടല്ല, പിണറായി വിജയനെതിരെയുള്ള വോട്ടാണ് കേരളത്തില്‍ ഉണ്ടായത്. എല്ലാ തോല്‍വിക്കും ഒരു ഉത്തരവാദി ഉണ്ടായിരിക്കും. ഈ തോല്‍വിയുടെ ഉത്തരവാദിത്തം പിണറായി വിജയന്‍ തന്നെ ഏറ്റെടുക്കണം. കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എപ്പോഴും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ആളായിരിക്കണം. എന്നാല്‍ കോടിയേരി ബാലകൃഷ്ണനും ശേഷം ആ രീതിക്കു മാറ്റം വന്നു. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി ഉണ്ടോയെന്നു പോലും സംശയം തോന്നുന്നു. പാര്‍ട്ടിയുടെ യാതൊരു നിയന്ത്രണവും ഇല്ലാതെ, പിണറായി വിജയന്‍ എന്ന വ്യക്തിയെ അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിന് പ്രവര്‍ത്തിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തുവെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു

ബംഗാളില്‍ 15 വര്‍ഷത്തെ ഭരണത്തിന് ശേഷം മമത ബാനര്‍ജിയെ പുറത്താക്കിയപ്പോഴും സിപിഎമ്മിനെ തിരിച്ചു കൊണ്ടുവരാമെന്ന് ജനങ്ങള്‍ ചിന്തിച്ചിട്ടില്ല. പകരം ബിജെപിയാണ് ഭരണത്തില്‍ വന്നത്. സെബാസ്റ്റ്യന്‍ പോള്‍ ചൂണ്ടിക്കാട്ടി.വിമര്‍ശനങ്ങളെ തിരുത്തലിനുള്ള മാര്‍ഗമായി സിപിഎം എടുക്കാന്‍ സാധ്യതയില്ല. സിപിഎമ്മിന് ഇപ്പോഴും പാര്‍ട്ടിയുടെ തീരുമാനങ്ങളാണ് വലുത്. സഹയാത്രികരുടെ അടക്കം അഭിപ്രായങ്ങള്‍ പാര്‍ട്ടി കേള്‍ക്കേണ്ടതല്ലേ. താന്‍ പോലും പലപ്പോഴും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍ പിണറായി വിജയന്‍ അസഹിഷ്ണുത കാണിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സാധിക്കാതിരുന്നത് അകത്ത് ഇല്ലാത്തതു കൊണ്ടു മാത്രമാണ്. ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, മാധ്യമങ്ങളോടുള്ള പിണറായിയുടെ പെരുമാറ്റം പോലും എങ്ങനെയാണെന്ന് പരിശോധിച്ചു നോക്കൂ. പണ്ടൊരു ഘട്ടത്തിലാണ് മാധ്യമ സിന്‍ഡിക്കേറ്റ് എന്നു പറഞ്ഞത്. മുമ്പൊരിക്കല്‍ താനൊരു അഭിപ്രായം പറഞ്ഞപ്പോള്‍ അതിനെ തെറ്റിദ്ധരിച്ച് തന്നോട് ശത്രുത പുലര്‍ത്തിയെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷം മുഖ്യമന്ത്രിയെന്ന നിലയില്‍ ചോദ്യം ചെയ്യപ്പെടാത്ത അധികാരത്തിന്റെ ഉടമ എന്ന നിലയില്‍ ഇരുന്നയാള്‍, പ്രതിപക്ഷത്ത് ഒരു ന്യൂനപക്ഷത്തിന്റെ നേതാവായി ഇരിക്കാന്‍ മനസ്സുകൊണ്ട് തയ്യാറാവില്ലെന്ന് കരുതുന്നു. ചോദ്യങ്ങള്‍ കേള്‍ക്കുന്ന, നവീകരിക്കപ്പെടുന്ന സിപിഎം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നാല്‍ ബംഗാള്‍ കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്നും സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു

 

Latest