Connect with us

Kozhikode

റമസാനില്‍ ജാമിഉല്‍ ഫുതൂഹിലേക്ക് വിശ്വാസികളുടെ ഒഴുക്ക്

മര്‍കസ് നോളജ് സിറ്റി കാണാനും ജാമിഉല്‍ ഫുതൂഹിലെ വിവിധ ആത്മീയ പരിപാടികളില്‍ പങ്കെടുക്കാനുമായി ഒട്ടേറെ പേരാണ് ദിനേന ഇവിടെ എത്തുന്നത്.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹിലേക്ക് റമസാനില്‍ വിശ്വാസികളുടെ ഒഴുക്ക്. റമസാന്‍ ഒന്ന് മുതല്‍ എത്തിയ സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മര്‍കസ് നോളജ് സിറ്റി കാണാനും ജാമിഉല്‍ ഫുതൂഹിലെ വിവിധ ആത്മീയ പരിപാടികളില്‍ പങ്കെടുക്കാനുമായി ഒട്ടേറെ പേരാണ് ദിനേന ഇവിടെ എത്തുന്നത്.

യാത്രക്കാര്‍, പ്രദേശവാസികള്‍, ആശുപത്രികളിലെ രോഗികള്‍, കൂട്ടിരിപ്പുകാര്‍ തുടങ്ങി എല്ലാവര്‍ക്കും ഏറെ സഹായകമായി നടക്കുന്ന ഇവിടുത്തെ ഇഫ്താറില്‍ ദിനേന മൂവായിരത്തോളം ആളുകളാണ് പങ്കുചേരുന്നത്. ജാമിഉല്‍ ഫുതൂഹിലെ വിവിധങ്ങളായ ആത്മീയ പരിപാടികളാണ് ദൂര ദേശങ്ങളില്‍ നിന്ന് പോലും വിശ്വാസികളെ ഇവിടേക്ക് എത്തിക്കുന്നത്.

വിശ്രുത പണ്ഡിതന്മാര്‍ക്കൊപ്പം 48 മണിക്കൂര്‍ താമസിച്ച് ഇസ്ലാമിക ജീവിത ശൈലിയില്‍ പരിശീലനം നല്‍കുന്ന ‘സുഹ്ബ’യാണ് ജാമിഉല്‍ ഫുതൂഹ് എന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിലെ പ്രധാന പരിപാടി. കര്‍മശാസ്ത്രം, വിശ്വാസം, സംതൃപ്ത ജീവിതം, ആരോഗ്യം, ആത്മീയം തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ വിദഗ്ധരോടൊപ്പം ഖുര്‍ആന്‍ ഖത്മ് ചെയ്യുന്ന ഇരുപത് ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ഹാഫിളുകള്‍ക്കുള്ള ദൗറത്തുല്‍ ഖുര്‍ആന്‍, ലോക പ്രശസ്തരായ ഖാരിഉകളുടെ പാരായണം കേള്‍ക്കാന്‍ അവസരമൊരുക്കുന്ന മശ്ഖുല്‍ ഖുര്‍ആന്‍ സമാഅ് മജ്ലിസ്, പ്രത്യേക സൗകര്യങ്ങളോടെയുള്ള ഇഅ്തികാഫ് ജല്‍സകള്‍, ഏകാന്തമായി ഇബാദത്ത് ചെയ്യാന്‍ സൗകര്യമുള്ള ഖല്‍വ ചില്ലകള്‍, പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണ പഠന ക്ലാസ്, എല്ലാ തിങ്കളാഴ്ച രാവിലും തറാവീഹിന് ശേഷം ശിഫാ ലക്ഷ്യം വെച്ച് നടത്തപ്പെടുന്ന ഖത്മുല്‍ ബുര്‍ദ മജ്ലിസ് തുടങ്ങിയവയാണ് മറ്റു പ്രധാന ആത്മീയ സദസ്സുകള്‍. റമസാന്‍ അവസാന നിമിഷങ്ങളായ ഇനിയുള്ള ദിവസങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം ഇനിയും ഏറെ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.