Connect with us

Editors Pick

ചൈനീസ് ക്യാമറകൾക്ക് ഇന്ത്യയിൽ പൂട്ടുവീഴുന്നു; നിങ്ങളുടെ വീട്ടിലെ സി സി ടി വി സുരക്ഷിതമാണോ?

ഏപ്രിൽ ഒന്ന് മുതൽ പ്രമുഖ ചൈനീസ് ബ്രാൻഡുകളായ ഹിക് വിഷൻ, ദാഹുവ തുടങ്ങിയവയുടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള ക്യാമറകൾക്ക് ഇന്ത്യയിൽ വിൽപന നടത്താൻ സാധിക്കില്ല

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ചൈനീസ് നിർമ്മിത ഇന്റർനെറ്റ് അധിഷ്ഠിത സി സി ടി വി ക്യാമറകൾക്ക് ഇന്ത്യയിൽ നിയന്ത്രണം വരുന്നു. ഏപ്രിൽ ഒന്ന് മുതൽ പ്രമുഖ ചൈനീസ് ബ്രാൻഡുകളായ ഹിക് വിഷൻ, ദാഹുവ തുടങ്ങിയവയുടെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള ക്യാമറകൾക്ക് ഇന്ത്യയിൽ വിൽപന നടത്താൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ സ്റ്റാൻഡേർഡൈസേഷൻ ടെസ്റ്റിംഗ് ആൻഡ് ക്വാളിറ്റി സർട്ടിഫിക്കേഷൻ (എസ് ടി ക്യു സി) നിയമങ്ങൾ അനുസരിച്ച് ചൈനീസ് ചിപ്‌സെറ്റുകൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്ക് സർട്ടിഫിക്കേഷൻ നൽകാൻ സർക്കാർ വിസമ്മതിച്ചതാണ് ഇതിന് പ്രധാന കാരണം.

ഇന്ത്യയിലെ സി സി ടി വി വിപണിയുടെ മൂന്നിലൊന്ന് കൈയടക്കിവെച്ചിരുന്ന ചൈനീസ് കമ്പനികൾക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. നിലവിൽ ഇന്ത്യൻ വിപണിയുടെ 80 ശതമാനത്തിലധികം ആഭ്യന്തര കമ്പനികൾ സ്വന്തമാക്കിയിട്ടുണ്ട്. സി പി പ്ലസ്, ക്യൂബോ, പ്രാമ, മാട്രിക്സ്, സ്പാർഷ് തുടങ്ങിയ ഇന്ത്യൻ ബ്രാൻഡുകൾ തായ്‌വാൻ ചിപ്‌സെറ്റുകളിലേക്കും പ്രാദേശിക സോഫ്റ്റ്‌വെയറുകളിലേക്കും മാറിയതോടെ വിപണിയിൽ മേധാവിത്വം ഉറപ്പിച്ചു. ഇതിൽ സി പി പ്ലസ് മാത്രം 45–50 ശതമാനം വിപണി വിഹിതം കൈകാര്യം ചെയ്യുന്നു.

നേരത്തെ വിപണിയിൽ മുന്നിലുണ്ടായിരുന്ന ഹിക് വിഷന്റെ വലിയ ഫാക്ടറികൾക്ക് പോലും പുതിയ നിയമപ്രകാരം സർട്ടിഫിക്കേഷൻ നിഷേധിക്കപ്പെട്ടു. ബിസിനസ് നിലനിർത്താൻ ഇന്ത്യൻ പങ്കാളികളുമായി ചേർന്ന് സംയുക്ത സംരംഭങ്ങൾ ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ. മറ്റൊരു പ്രമുഖ ബ്രാൻഡായ ദാഹുവയുടെ ബിസിനസ്സിൽ 80 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. കൂടാതെ ഷവോമി, റിയൽമി തുടങ്ങിയ സ്മാർട്ട്ഫോൺ ബ്രാൻഡുകളും സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനെ തുടർന്ന് ഈ മേഖലയിൽ നിന്ന് പിന്മാറുകയാണ്.

പുതിയ നിയന്ത്രണങ്ങൾ സുരക്ഷ ഉറപ്പാക്കുമെങ്കിലും ക്യാമറകളുടെ വില വർദ്ധിക്കാൻ ഇത് കാരണമായേക്കാം. ചൈനീസ് ചിപ്‌സെറ്റുകളെ അപേക്ഷിച്ച് തായ്‌വാൻ, യു എസ് ചിപ്‌സെറ്റുകൾക്ക് വില കൂടുതലായതിനാൽ പ്രീമിയം വിഭാഗത്തിലുള്ള ക്യാമറകൾക്ക് 15–20 ശതമാനം വരെ വില വർദ്ധനവ് ഉണ്ടായേക്കുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഡിജിറ്റൽ സുരക്ഷയും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ നീക്കം ആഭ്യന്തര നിർമ്മാതാക്കൾക്ക് വലിയ അവസരമാണ് തുറന്നുനൽകുന്നത്.

Summary

Starting April 1, internet-connected CCTV cameras from Chinese firms like Hikvision and Dahua will face a de facto ban in India due to new STQC certification rules. The government’s refusal to certify Chinese chipsets has allowed domestic brands like CP Plus and Qubo to capture over 80% of the market. While this move strengthens national digital security, it is expected to increase the cost of high-end surveillance systems by up to 20%.

---- facebook comment plugin here -----

Latest