Connect with us

Health

കൊവിഡ് വാക്സിൻ യുവാക്കളിൽ പെട്ടെന്നുള്ള മരണ സാധ്യത വർധിപ്പിക്കുന്നില്ലെന്ന് ഐ സി എം ആർ പഠനം

കൊവിഡ് വാക്സിനുകൾ ഇത്തരത്തിലുള്ള അപകടസാധ്യത കുറയ്ക്കുകയാണ് യഥാർഥത്തിൽ ചെയ്തതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ്-19 വാക്സിനേഷൻ ഇന്ത്യയിലെ യുവാക്കൾക്കിടയിൽ പെട്ടെന്നുള്ള മരണ സാധ്യത വർദ്ധിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠന റിപ്പോർട്ട്. കോവിഡ് രോഗം ഗുരുതരമായി ബാധിച്ചതും മദ്യപാനം അടക്കമുള്ള ജീവിതശൈലികളുമാണ് യുവാക്കളുടെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നതെന്നും പഠനത്തിൽ കണ്ടെത്തി. 18-നും 45-നും ഇടയില്‍ പ്രായമുള്ളവരില്‍ പെട്ടെന്ന് മരണം സംഭവിക്കുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഐ സി എം ആർ ഇതുസംബന്ധിച്ച വിശദമായ പഠനം നടത്തിയത്.

2021 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെ കാലയളവിൽ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് മരിച്ച 18നും 45നും ഇടയിൽ പ്രായക്കാരായ 729 പേരുടെ വിവരങ്ങളാണ് ഗവേഷകർ പഠന വിധേയമാക്കിയത്. ഇവരുടെ മെഡിക്കൽ ചരിത്രം, പുകവലി, മദ്യപാനം, തീവ്രമായ ശാരീരിക പ്രവർത്തനങ്ങൾ തുടങ്ങിയ പെരുമാറ്റങ്ങൾ, കൊവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നോ, എന്തെങ്കിലും വാക്സിൻ ഡോസ് എടുത്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി പരിശോധിച്ചതായി ഗവേഷകർ പറയുന്നു.

അതേസമയം, കൊവിഡ് വാക്സിനുകൾ ഇത്തരത്തിലുള്ള അപകടസാധ്യത കുറയ്ക്കുകയാണ് യഥാർഥത്തിൽ ചെയ്തതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് ബാധിതരായവർ അടുത്ത രണ്ട് വർഷം കഠിനമായ ജോലികൾ ചെയ്യരുതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയും നേരത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഹൃദയാഘാതം ഒഴിവാക്കാനുള്ള മുൻകരുതലാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Latest