Connect with us

Kerala

വേടന്റെ പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക്

പുലിപ്പല്ല് സമ്മാനിച്ച ശ്രീലങ്കന്‍ വംശജന്‍ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ വനവകുപ്പിന് സാധിച്ചില്ല

Published

|

Last Updated

കൊച്ചി | റാപ്പര്‍ വേടന് പുലിപ്പല്ല് സമ്മാനിച്ച ശ്രീലങ്കന്‍ വംശജന്‍ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ വനവകുപ്പിന് സാധിക്കാത്ത സാഹചര്യത്തില്‍, പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാന്‍ വനം വകുപ്പ് തീരുമാനിച്ചു.

യഥാര്‍ത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നു എന്ന വേടന്റെ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. കേസില്‍ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്‌ക്കെതിരെ ഉളളതടക്കം ഏഴു വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ. പുലിപ്പല്ലുമാലയുടെ ഉറവിടം അന്വേഷിക്കാന്‍ വേടനെ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ് വനം വകുപ്പ്.

ശ്രീലങ്കന്‍ വംശജനായ വിദേശ പൗരനില്‍ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പര്‍ വേടന്‍ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്.മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.
ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനമായി തന്ന ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്‌ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു.

വേടന്റെ അമ്മ ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും രഞ്ജിത്ത് കുമ്പിടിയുമായി വേടന് ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്റെ ഇന്‍സ്റ്റഗ്രാം ചാറ്റുകളിലും അധികൃതര്‍ പരിശോധന നടത്തും.

 

Latest