Connect with us

Editorial

എസ് എസ് എഫ് തീർക്കുന്ന ചരിത്രം

പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും അവസരം കിട്ടാതെയും അതിന് സാധിക്കാതെയും കഴിയുന്നവർ. സാംസ്‌കാരിക മൂല്യങ്ങളെ കുറിച്ചോ സാമൂഹിക പുരോഗതി സംബന്ധിച്ചോ അറിയാത്തവർ. ഡിജിറ്റൽ ഇന്ത്യയിലും ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്ത പട്ടിണിപ്പാവങ്ങൾ. ഇതിന് നടുവിലാണ് എസ് എസ് എഫ് അതിന്റെ കർമപഥം ആശയപരമായി വികസിപ്പിച്ചെടുക്കുന്നത്.

Published

|

Last Updated

കേരളത്തിൽ രൂപപ്പെട്ടു വികസിച്ചു വന്ന വിദ്യാർഥി സംഘടന, എസ് എസ് എഫ് ദേശീയ സമ്മേളനം മുംബൈയിൽ ഇന്ന് സമാപിക്കുകയാണ്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്തു കൊണ്ടാണ് രണ്ട് ദിവസത്തെ പ്രതിനിധി സമ്മേളനം നടന്നത്. ഇന്ത്യ മുംബൈയിലേക്ക് എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ ഉയർത്തിയാണ് ദേശത്തിന്റെ വിവിധ ദിക്കുകകളിൽ നിന്ന് എസ് എസ് എഫ് പ്രവർത്തകരും നൂറു കണക്കായ ബഹുജനങ്ങളും മുംബെയിൽ സംഗമിക്കുന്നത്. കേരളം ദേശീയതയിലേക്ക് നടത്തുന്ന ഒരു ചരിത്രപരമായ ജൈത്ര യാത്രയായി ഈ ഉദ്യമത്തെ വിലയിരുത്താം. കേരളത്തിലെ ഒരു സാമൂഹിക സംഘടനയുടെ ചരിത്രത്തിലെ നിർണായകവും അത്യപൂർവവുമായ ഒരു അധ്യായമായി മുംബൈ സമ്മേളനം അടയാളപ്പെടും. എസ് എസ് എഫ് ദേശീയ സമ്മേളനം ഏതാനും വർഷം മുമ്പ് ഡൽഹിയിൽ നടന്നിരുന്നു. എന്നാൽ ഡൽഹിയിൽ നിന്ന് മുംബൈയിൽ എത്തുമ്പോൾ വിദ്യാർഥി സംഘാടനത്തിലും സംഘടനാ വ്യാപനത്തിലും എസ് എസ് എഫ് ഏറെ മുന്നോട്ടു പോയി. രണ്ട് ഘട്ടങ്ങളിലായി കശ്മീരിൽ നിന്ന് തുടങ്ങി 22 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന ദേശീയ യാത്ര സംഘടിപ്പിക്കാൻ എസ് എസ് എഫിന് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

പിന്നാക്കം നിന്ന മനുഷ്യരിൽ അറിവിന്റെ തിരിവെട്ടവും സംസ്‌കാരത്തിന്റെ സൗന്ദര്യവും പകർന്നു കൊടുക്കുക എന്ന ദൗത്യവുമായാണ് എസ് എസ് എഫ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ഉൾദേശങ്ങളിലേക്ക് ശിഖരങ്ങൾ നിവർത്തിയത്. കേരള ഗ്രാമങ്ങളിൽ വിദ്യാർഥി യുവജനങ്ങളിൽ ധർമാധിഷ്ഠിത ജീവിതവും സംസ്‌കാരവും വികസിപ്പിച്ചെടുക്കുന്നതിൽ വിജയിച്ച അനുഭവങ്ങളും മാതൃകകളും നിക്ഷേപിച്ചാണ് സംഘടന കർമങ്ങളിൽ അതിന്റെ ദേശീയ സേവനപഥം സ്വപ്‌നം കണ്ടത്. കേരളത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ ഉലമാക്കൾ വിന്യസിപ്പിച്ച മതസാംസ്‌കാരിക മേന്മയുടെ തുടിപ്പാണ് എസ് എസ് എഫ് കേരളേതര സംസ്ഥാനങ്ങളിലേക്ക് വികസിപ്പിച്ചത്. പക്ഷേ, കേരളം പോലെ സാധ്യമാകുന്ന ഒരു ഇടമായിരുന്നില്ല ഉത്തരേന്ത്യ. എങ്കിൽ പോലും ശ്രമകരമായ ഈ ദൗത്യം എസ് എസ് എഫ് ഏറ്റെടുക്കുകയായിരുന്നു. വിദ്യാഭ്യാസത്തിലൂടെയാണ് ഒരു ജനതയെ സാംസ്‌കാരികമായും രാഷ്ട്രീയമായും മുന്നോട്ടു നയിക്കാനാവുക. അറിവിനെ ആയുധമാക്കി പ്രതിസന്ധികളോട് പൊരുതാനുള്ള ഊർജം കൈമുതലുള്ള ഒരു തലമുറ ഭാവിയിൽ എസ് എസ് എഫ് ഉള്ള ഓരോ ഗ്രാമങ്ങളിലും ഉണ്ടായി വരും എന്ന് പ്രത്യാശ്രിക്കാം. വിദ്യാഭ്യാസവും സാംസ്‌കാരികവും സാമ്പത്തികവുമായ സാമൂഹികവിപ്ലവം ഉണ്ടാക്കും. അറിവിലും തൊഴിലിലും മികവുള്ള ജനറേഷൻ അവരുടെ അടുത്ത തലമുറയെ കൂടുതൽ കരുതലോടെ നിർമിച്ചെടുക്കും. ചരിത്രത്തിൽ പിന്നിലായിപ്പോയ ജനതയുടെ അതിജീവനത്തിലാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിജീവനം നേടുന്നവരിലൂടെ അടുത്ത തലമുറകൾക്കു വേണ്ടി കാവലിരിക്കുകയും സമരം ഉയർത്തുകയും സേവനം സമർപ്പിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവർത്തകരെയാണ് സജ്ജമാക്കുന്നത്. പ്രതിബദ്ധതയുള്ള സാമൂഹിക പ്രവർത്തകരിലൂടെ ഗ്രാമീണ ജീവിതങ്ങളിൽ സാംസ്‌കാരിക തെളിച്ചമുള്ള ഭാവി നമുക്കു കാണാനാകുന്നു. സുസ്ഥിരമായ സാമൂഹിക പുരോഗതി എന്ന ആശയത്തെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രയോഗവത്കരിക്കാൻ ശമിക്കുന്നത്. ആദ്യ ഘട്ടങ്ങളിൽ പ്രവർത്തക സമ്പത്തുള്ള കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന സന്നദ്ധ സേവകരിലൂടെയാണ് എസ് എസ് എഫ് വ്യാപന ശ്രമം നടത്തിയത് എങ്കിൽ, ഒരു ഘട്ടം പിന്നിടുമ്പോൾ സ്വയംപര്യാപ്തമായ ഘടകങ്ങൾ എന്ന അവസ്ഥയിലേക്ക് കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വളർന്നു കഴിഞ്ഞു. ഗ്രാമീണ യൂനിറ്റുകൾക്കൊപ്പം ക്യാമ്പസുകളും എസ് എസ് എഫ് പ്രവർത്തനങ്ങളുടെ പ്രധാന വിളനിലമാണ്. രാഷ്ട്രീയവും സാംസ്‌കാരികവുമായ അപചയങ്ങളുടെ നടുവിലാണ് ക്യാമ്പസ് വിദ്യാർഥികൾക്കിടയിൽ ധാർമിക വിപ്ലവത്തിന്റെ മുദ്രാവാക്യം ഉയർത്തുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലുമായി ദേശീയ തലത്തിൽ നടത്തുന്ന വിദ്യാർഥി സംഘാടനത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള പലായനത്തിന്റെ ഉജ്ജ്വല സന്ധിയിലാണ് ദേശീയ സമ്മേളനം മുംബൈയിൽ നടക്കുന്നത്.

വിദ്യാഭ്യാസത്തിലും തൊഴിലിലും സാമ്പത്തിക ഭദ്രതയിലും ഇന്ത്യയിലെ മുസ്‌ലിം സ്ഥിതി അതിദയനീയമാണെന്ന് സൂചിപ്പിക്കുന്ന പഠന റിപോർട്ടുകളും കമ്മീഷനുകളുടെ കണ്ടെത്തലുകളും ഉണ്ട്. അടിസ്ഥാന ജീവിത സൗകര്യങ്ങൾ പോലുമില്ലാതെ ജീവിക്കുന്ന പതിനായിരങ്ങൾ രാജ്യത്തുണ്ട്. പശ്ചാത്തല വികസനത്തിന്റെയോ സാമൂഹിക വികസനത്തിന്റെയോ അരികുപോലും തൊട്ടിട്ടില്ലാത്ത യഥേഷ്ടം ഗ്രാമങ്ങൾ ഈ രാജ്യത്തുണ്ട്. അവയിലേറെയും മുസ്‌ലിം ഗ്രാമങ്ങളായിരിക്കും. വൈദ്യുതി വിളക്കുകാലുകൾ അവസാനിക്കുന്നിടത്ത് ഒരു മുസ്‌ലിം ഗ്രാമം ആരംഭിക്കുന്നുവെന്ന് എഴുത്തുകാരി അരുന്ധതി റോയ് നിരീക്ഷിച്ചിട്ടുണ്ട്. എഴുത്തുകാരും രാഷ്ട്രീയ സാമൂഹിക നിരീക്ഷകരും ദേശീയ അന്തർദേശീയ മാധ്യമങ്ങളും ഇക്കാര്യങ്ങൾ പല തവണ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിയും ഏക സിവിൽ കോഡും ഉൾപ്പെടെ രാഷ്ട്രീയ അപരവത്കരണത്തിന്റെ പ്രശ്‌നങ്ങളും ഉണ്ട്. ഈ ഇന്ത്യയിൽ ഇങ്ങനെ തിരിച്ചറിവു പോലുമില്ലാതെ, അതിനു വേണ്ട വിദ്യാഭ്യാസമോ രാഷ്ട്രീയ ധാരണയോ ഇല്ലാതെ, സേവനാവകാശ, വിവരാവകാശ നിയമങ്ങളോ സർക്കാർ നൽകുന്ന സൗകര്യങ്ങളോ സേവനങ്ങളോ ഒന്നും അറിയാതെ ജീവിക്കുന്ന മനുഷ്യരുണ്ട്. കുറച്ചല്ല, കുറേയേറെയുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് പോലും അവസരം കിട്ടാതെയും അതിന് സാധിക്കാതെയും കഴിയുന്നവർ. സാംസ്‌കാരിക മൂല്യങ്ങളെ കുറിച്ചോ സാമൂഹിക പുരോഗതി സംബന്ധിച്ചോ അറിയാത്തവർ.

ഡിജിറ്റൽ ഇന്ത്യയിലും ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്ത പട്ടിണിപ്പാവങ്ങൾ. ഇത്തരം അവസ്ഥകൾക്കു നടുവിൽ നിന്നാണ് എസ് എസ് എഫ് അതിന്റെ കർമപഥം ആശയപരമായി വികസിപ്പിച്ചെടുക്കുന്നത്. വിപ്ലവാത്മകമായ വിജയചരിത്രം രചിക്കാൻ ഈ ധർമപ്പോരാളികൾക്കു സാധിക്കട്ടേ എന്നാണ് അഭിവാദ്യവും പ്രാർഥനയും.

Latest