Connect with us

Kerala

വിക്ടറി പരേഡ് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കും

Published

|

Last Updated

ബംഗളൂരു | ഐ പി എല്‍ വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂര്‍ണമായും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കും.

ഒരു കുട്ടിയടക്കം 11 പേര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. 47 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെയെല്ലാം അപകടനില തരണം ചെയ്തു. തിരിച്ചറിയാത്ത മൂന്ന് പേരുടെ മൃതദേഹം വൈദേഹി, ബൗറിംഗ് ആശുപത്രികളിലാണ്. 35,000 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന സ്റ്റേഡിയമാണ് ചിന്നസ്വാമി. അവിടെ മൂന്ന് ലക്ഷത്തോളം ജനങ്ങളാണ് തടിച്ച് കൂടിയത്. അവിടെ ഇത്ര അധികം ആളുകള്‍ വന്ന് കൂടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിക്ടറി പരേഡിന് അനുമതി നല്‍കിയിരുന്നില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഇത്തരത്തില്‍ ദുരന്തമുണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് വിക്ടറി പരേഡിന് അനുമതി നല്‍കാതിരുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നു.

ജയത്തിന്റെ സന്തോഷം പോലും ഈ ദുരന്തം ഇല്ലാതാക്കി. മൂന്ന് ലക്ഷത്തോളം ആളുകള്‍ തടിച്ച് കൂടിയെന്നാണ് കണക്ക് കൂട്ടുന്നത്. ആര്‍ സി ബി മാനേജ്‌മെന്റിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഉയരുന്നത്. ആഘോഷം ആര് സംഘടിപ്പിച്ചു എന്നതില്‍ അടക്കം വ്യക്തതയില്ല. ആഘോഷ പരിപാടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഐ പി എല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. മരണസംഖ്യ രണ്ടക്കത്തില്‍ എത്തിയപ്പോഴും വിക്ടറി പരേഡിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബി അപ്ലോഡ് ചെയുന്നുണ്ടായിരുന്നു.

ഇതിനെതിരെയും വന്‍ വിമര്‍ശനമാണ് ഉയരുന്നത്. മരണസംഖ്യ ഉയരുമ്പോള്‍ ദുരന്തത്തിനിടെയിലും ആഘോഷം നടത്തിയ ടീമിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മരണസംഖ്യ ഉയരുമ്പോഴും വിരാട് കോലി അടക്കമുള്ളവര്‍ ആഘോഷ പരിപാടികളിലായിരുന്നു. എല്ലാ ഉത്തരവാദിത്തവും സര്‍ക്കാരിനെന്നാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

 

Latest