Connect with us

Articles

"യുദ്ധ'വും തന്ത്രവും

മോദിയുടെ ബിഹാറിലെ തുടര്‍ച്ചയായ സന്ദര്‍ശനം ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയം ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയം അത് രാജ്യത്തിന്റെ വിജയമാണ്. നേതൃത്വം നല്‍കിയത് സാധാരണ സൈനികര്‍ തൊട്ട് സംയുക്ത സേനാ മേധാവി ഉള്‍പ്പെടെയുള്ളവരാണ്. എന്നാല്‍ ഓപറേഷന്‍ സിന്ദൂര്‍ പാര്‍ട്ടിയുടെയും നരേന്ദ്ര മോദിയുടെയും വ്യക്തിപരമായ വിജയം എന്ന രീതിയില്‍ ആഘോഷിക്കപ്പെടുകയാണ്.

Published

|

Last Updated

പഹല്‍ഗാമും ഓപറേഷന്‍ സിന്ദൂറും തിരഞ്ഞെടുപ്പിനുള്ള ചവിട്ടുപടിയാക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രിയും ബി ജെ പിയും. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ 3.17 ലക്ഷം കോടി രൂപ സമ്മാനിച്ച് ബിഹാര്‍ ഭരണം നിലനിര്‍ത്താന്‍ നടത്തിയ ശ്രമം വിഫലമാകുമെന്ന് കരുതിയായിരിക്കാം ഓപറേഷന്‍ സിന്ദൂറിനെയാണ് മോദി കൂട്ടുപിടിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ബിഹാറിലേക്ക് പറന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാറിലെ മധുബനിയില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുത്തുകൊണ്ട് ഭീകരതക്കെതിരെ പ്രസംഗിച്ചു. ഭീകരവാദികള്‍ക്ക് കഠിന ശിക്ഷ നല്‍കുമെന്ന് പൊതുയോഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി അതേ സ്ഥലത്ത് പ്രസംഗിക്കുകയുണ്ടായി. ഒരു മാസത്തിനിടയില്‍ ഒരേ സ്ഥലത്ത് രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുത്ത് മോദി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് കഠിന ശിക്ഷ നല്‍കിയതായും മധുബാനിയിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ചതായും നരേന്ദ്ര മോദി പ്രസ്തുത യോഗത്തില്‍ പറഞ്ഞു. ബിഹാറില്‍ നരേന്ദ്ര മോദിയുടെ ഈ വര്‍ഷത്തെ അഞ്ചാമത്തെ സന്ദര്‍ശനമായിരുന്നു ഇത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ വ്യാഴാഴ്ച പാറ്റ്‌ന വിമാനത്താവളത്തില്‍ ഇറങ്ങിയ നരേന്ദ്ര മോദിയെ “ഓപറേഷന്‍ സിന്ദൂറിന്റെ ജേതാവ്’ എന്ന വിശേഷണത്തോടെയാണ് ബി ജെ പി സ്വീകരണമൊരുക്കിയത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ നടത്തിയാണ് മോദി പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ വഴിയിലൂടെ ആരതി ഉഴിഞ്ഞും പുഷ്പവൃഷ്ടി നടത്തിയും നരേന്ദ്ര മോദിയെ വരവേറ്റു.

നരേന്ദ്ര മോദിയുടെ ബിഹാറിലെ തുടര്‍ച്ചയായ സന്ദര്‍ശനം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ വിജയം ഉറപ്പിക്കാന്‍ വേണ്ടിയുള്ളതാണ്. പാകിസ്താനെതിരെ ഇന്ത്യ നേടിയ വിജയം രാജ്യത്തിന്റെ വിജയമാണ്. നേതൃത്വം നല്‍കിയത് സാധാരണ സൈനികര്‍ തൊട്ട് സംയുക്ത സേനാ മേധാവി ഉള്‍പ്പെടെയുള്ളവരാണ്. എന്നാല്‍ ഓപറേഷന്‍ സിന്ദൂര്‍ പാര്‍ട്ടിയുടെയും നരേന്ദ്ര മോദിയുടെയും വ്യക്തിപരമായ വിജയം എന്ന രീതിയില്‍ ആഘോഷിക്കപ്പെടുകയാണ്. ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് എന്‍ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഓപറേഷന്‍ സിന്ദൂറിനെ ബി ജെ പി രാഷ്ട്രീയവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജയ്റാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുകയുണ്ടായി.
ഓപറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് ബിഹാറിലേതായിരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്ന് പ്രസംഗിച്ച നരേന്ദ്ര മോദി, ബിഹാര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പറയുന്നത് “രക്തത്തിന് പകരം എന്റെ സിരകളില്‍ ഒഴുകുന്നത് ചൂടുള്ള സിന്ദൂരം’ ആണെന്നാണ്. ഓപറേഷന്‍ സിന്ദൂര്‍ സ്വാഭാവിക മറവിയിലേക്ക് കടന്നുതുടങ്ങി. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഇന്ത്യ പാകിസ്താനെ വെട്ടിമുറിച്ച സംഭവം പോലും സന്ദര്‍ഭത്തിനനുസരിച്ചേ നമ്മില്‍ പലരും ഓര്‍ക്കാറുള്ളൂ. പുതിയ പദ്ധതികളും ലക്ഷ്യങ്ങളുമായി രാജ്യം നീങ്ങുകയാണ്. പക്ഷേ, ബിഹാര്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ നമ്മുടെ പ്രധാനമന്ത്രി ഓപറേഷന്‍ സിന്ദൂറിനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. ഓപറേഷന്‍ സിന്ദൂര്‍ നിര്‍ത്തിവെക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ആവര്‍ത്തിക്കുമ്പോള്‍, ഡൊണാള്‍ഡ് ട്രംപിനെ നേരിട്ട് തിരുത്താന്‍ നരേന്ദ്ര മോദി തയ്യാറാകുന്നില്ല. ഓപറേഷന്‍ സിന്ദൂറിന്റെ വിജയം യുദ്ധതന്ത്രം മാറ്റിയത് കൊണ്ടാണെന്ന് സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ വ്യക്തമാക്കുകയുണ്ടായി. ഓപറേഷന്‍ സിന്ദൂറിന്റെ പിന്നിലെ ബുദ്ധിയും കായിക ശേഷിയും ഇന്ത്യന്‍ സേനയുടേതാണ്. പക്ഷേ, ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവകാശവാദത്തില്‍ സൈനികരുടെ പങ്ക് വിസ്മരിക്കപ്പെടുകയാണ്.

ബിഹാറിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുനൈറ്റഡും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും ഭരണത്തിലെ ഘടക കക്ഷിയായ ബി ജെ പിയും രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പുതുതായി തുടങ്ങിയ ജന്‍ സുരാജ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. പ്രധാന പോരാട്ടം ബി ജെ പി- ജെ ഡി യു സഖ്യമായ നാഷനല്‍ ഡെമോക്രാറ്റിക് അലയന്‍സും (എന്‍ ഡി എ) ആര്‍ ജെ ഡി- കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധനും തമ്മിലായിരിക്കും. രാഷ്ട്രീയ ഉപദേഷ്ടാവും തന്ത്രജ്ഞനുമായി അറിയപ്പെടുന്ന പ്രശാന്ത് കിഷോര്‍, ഇത്തവണ ഏതെങ്കിലും പാര്‍ട്ടിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനയുകയല്ല, ജന്‍ സുരാജ് പാര്‍ട്ടി രൂപവത്കരിച്ച് നേരിട്ട് മത്സരത്തിനിറങ്ങുകയാണ്. സംസ്ഥാനത്തെ 242 നിയമസഭാ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നാണ് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രഖ്യാപനം. ദളിത്, ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യമിടുന്ന പ്രശാന്ത് കിഷോറിന്റെ പ്രവര്‍ത്തനം വോട്ട് വിഭജനത്തിലൂടെ എന്‍ ഡി എയുടെ വിജയം ഉറപ്പിക്കലായിരിക്കും എന്ന് സംശയിക്കപ്പെടുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത് ഒരിടത്ത് നിന്നാണ്.

അതേസമയം, തിരഞ്ഞെടുപ്പിന് മുമ്പേ എന്‍ ഡി എയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന നിയമസഭയില്‍ ജെ ഡി യുവിനേക്കാള്‍ സീറ്റ് കൂടുതലുള്ളത് ബി ജെ പിക്കാണ്. എന്നാല്‍, ജെ ഡി യു നേതാവായ നിതീഷ് കുമാര്‍ ആണ് മുഖ്യമന്ത്രി. ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന നിതീഷ് കുമാര്‍, മകന്‍ നിഷാന്ത് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി എന്‍ ഡി എയില്‍ പിന്നാമ്പുറ കഥയായി പ്രചരിക്കുന്നുണ്ട്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹര്‍നൗട്ട് മണ്ഡലത്തില്‍ നിഷാന്ത് കുമാറിന് സീറ്റ് നല്‍കാന്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, പിതാവിന്റെ സ്ഥാനത്ത് മകനെ മുഖ്യമന്ത്രിയായി ഉള്‍ക്കൊള്ളാന്‍ ബി ജെ പി തയ്യാറല്ല. മാത്രമല്ല, ഇത്തവണ മുഖ്യമന്ത്രി സ്ഥാനം സ്വന്തമാക്കണമെന്ന് മേജര്‍ പാര്‍ട്ടിയെന്ന നിലയില്‍ ബി ജെ പി ആഗ്രഹിക്കുന്നു. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ വിലപേശല്‍ ശക്തി കുറഞ്ഞുവരുന്നതായും ബി ജെ പിക്ക് ബോധ്യമായിട്ടുണ്ട്. വഖ്ഫ് ബില്ലിനെ പിന്തുണച്ചതിനെ തുടര്‍ന്ന് ജെ ഡി യുവിന്റെ പ്രബല ശക്തിയായ മുസ്‌ലിംകള്‍ പാര്‍ട്ടിയില്‍ നിന്ന് അകലുകയാണ്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളായ മുന്‍ എം എല്‍ എ സുരേഷ് ചഞ്ചല്‍, ഹാജി മുഹമ്മദ് പര്‍വേസ് സിദ്ദീഖി എന്നിവര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയുണ്ടായി. മുസ്‌ലിംകളുടെ പിന്തുണ ലഭിക്കില്ലെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉയര്‍ന്ന ജാതിക്കാരെ പ്രീണിപ്പിക്കാനുള്ള ശ്രമത്തിലാണ്. രാജ്യത്ത് ആദ്യമായി ജാതി സെന്‍സസ് നടത്തി ദളിത്, മുസ്‌ലിം, പിന്നാക്ക വിഭാഗങ്ങളുടെ പ്രീതി നേടിയ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍, ഉയര്‍ന്ന ജാതിക്കാരുടെ വികസനത്തിനായി ഒരു കമ്മീഷന്‍ രൂപവത്കരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. മുതിര്‍ന്ന ബി ജെ പി നേതാവ് മഹാചന്ദ്ര സിംഗ് ചെയര്‍മാനും ജെ ഡി യു ദേശീയ വക്താവ് രാജീവ് രഞ്ജന്‍ പ്രസാദ് വൈസ് ചെയര്‍മാനുമായാണ് കമ്മീഷന്‍ രൂപവത്കരിച്ചിരിക്കുന്നത്.

അതിനിടെ, കേന്ദ്ര മന്ത്രിയും ലോക് ശക്തി പാര്‍ട്ടി (രാംവിലാസ് പാസ്വാന്‍) നേതാവുമായ ചിരാഗ് പാസ്വാന്‍ ബിഹാർ രാഷ്ട്രീയത്തിലേക്ക് കടന്നുവരികയാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ചിരാഗ് പാസ്വാന്റെ പ്രസ്താവന എന്‍ ഡി എയില്‍ അസ്വാരസ്യം ഉണ്ടാക്കിയിട്ടുണ്ട്. ചിരാഗ് പാസ്വാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമാണ്. നിലവില്‍ ഹാജിപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം പിയാണ് ചിരാഗ് പാസ്വാന്‍. ജെ ഡി യു, ബി ജെ പി കഴിഞ്ഞാല്‍ എന്‍ ഡി എയിലെ വലിയ പാര്‍ട്ടി ലോക് ശക്തി (ആർ പി)യാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാറുമായി ഇടഞ്ഞ പാസ്വാന്റെ പാര്‍ട്ടി സ്വന്തം നിലയില്‍ മത്സരിക്കുകയുണ്ടായി.

തിരഞ്ഞെടുപ്പ് അടുക്കവെ, ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബപ്രശ്നം ബിഹാർ രാഷ്ട്രീയത്തില്‍ ചൂടുള്ള ചര്‍ച്ചയാകുകയാണ്. മൂത്ത മകന്‍ തേജ് പ്രതാപ് യാദവിനെ ലാലു പ്രസാദ് കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്താക്കുകയുണ്ടായി. തേജ് പ്രതാപ് യാദവ് സാമൂഹിക മാധ്യമത്തില്‍ ഒരു കുറിപ്പിട്ടിരുന്നു. അത് പിന്നീട് പിന്‍വലിക്കുകയുണ്ടായി. 12 വര്‍ഷമായി തുടരുന്ന പ്രണയത്തെക്കുറിച്ചായിരുന്നു തേജ് പ്രതാപിന്റെ കുറിപ്പ്. കാമുകിയുടെ പേര് സഹിതമായിരുന്നു കുറിപ്പ്. 2018ല്‍ ഐശ്വര്യ റായി എന്ന യുവതിയുമായി തേജ് പ്രതാപിന്റെ വിവാഹം നടന്നിരുന്നു. ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണ്.
ഗാര്‍ഹികപീഡനം ആരോപിച്ച് തേജ് പ്രതാപിനെതിരെ ഭാര്യ നല്‍കിയ കേസ് കോടതിയുടെ പരിഗണനയിലാണ്. തേജ് പ്രതാപിനെതിരെ 32 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഭാര്യ കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ കുടുംബത്തിന് പേരുദോഷം ഉണ്ടാക്കിയെന്ന് പറഞ്ഞാണ് ലാലു പ്രസാദ് യാദവ് മകനെ കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. ഈ അവസ്ഥ മുതലെടുത്ത് തേജ് പ്രതാപിനെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബിഹാറിലെ ബി ജെ പി നേതൃത്വം.

Latest