Sports
ബിഗ് ബാറ്റിൽ; ബെംഗളൂരു- പഞ്ചാബ് ഐ പി എൽ ഫൈനൽ ഇന്ന്
വൈകിട്ട് ഏഴ് മുതൽ അഹമ്മദാബാദിലാണ് മത്സരം

അഹമ്മദാബാദ് | റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവോ പഞ്ചാബ് കിംഗ്‌സോ…. ആര് ജയിച്ചാലും ഇത്തവണ ഐ പി എല്ലിൽ ഒരു പുതിയ ചാമ്പ്യൻ പിറക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 മുതലാണ് 18ാം സീസണിലെ അന്തിമ പോരാട്ടം.
ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകളുടെ പോരാട്ടം കൂടിയാണിത്. ഒന്നാം സ്ഥാനക്കാരായ പഞ്ചാബിനെ ആദ്യ ക്വാളിഫയറിൽ തോൽപ്പിച്ചാണ് രജത് പാട്ടീദാർ നയിക്കുന്ന ബെംഗളൂരു ഫൈനലിലെത്തിയത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ രണ്ടാം ക്വാളിഫയറിൽ പരാജയപ്പെടുത്തി ശ്രേയസ്സ് അയ്യർ നായകനായ പഞ്ചാബും ഫൈനലിലെത്തി. ബെംഗളൂരുവിന്റെ നാലാമത്തെയും പഞ്ചാബിന്റെ രണ്ടാമത്തെയും ഫൈനലാണിത്. 2009, 2011, 2016 വർഷങ്ങളിൽ ബെംഗളൂരുവും 2014ൽ പഞ്ചാബും ഫൈനലിൽ പരാജയപ്പെട്ടു.
ഒന്നാം ക്വാളിഫയറിൽ പഞ്ചാബിനെ 101 റൺസിൽ എറിഞ്ഞിട്ട് പത്ത് ഓവറിൽ ബെംഗളൂരു ജയിച്ചെങ്കിലും, തുല്യശക്തികളായ രണ്ട് ടീമുകളുടെ പോരാട്ടം കൂടിയാണിത്. ലീഗ് ഘട്ടത്തിൽ ആകെ 14 മത്സരങ്ങൾ കളിച്ചപ്പോൾ ഇരു ടീമുകളും ഒമ്പത് വിജയം നേടി. നാല് കളി തോറ്റു. ഒരു കളി ഉപേക്ഷിച്ചു. ഇരു ടീമുകൾക്കും 19 പോയിന്റും ലഭിച്ചു. റൺറേറ്റിന്റെ മികവാണ് പഞ്ചാബിനെ ഒന്നാമതെത്തിച്ചത്.
അയ്യർ ദ ഗ്രേറ്റ്
ശ്രേയസ്സ് അയ്യരുടെ മിന്നുന്ന ഇന്നിംഗ്‌സിന്റെ മികവിൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് പഞ്ചാബ് ഫൈനലിന് ടിക്കറ്റെടുത്തത്. മഴയെ തുടർന്ന് ഏറെ വൈകിത്തുടങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തപ്പോൾ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്ത് വിജയവും ഫൈനൽ ടിക്കറ്റും സ്വന്തമാക്കി.
ബാറ്റിംഗിൽ ഒരു ഘട്ടത്തിൽ പോലും പഞ്ചാബിനെ പ്രതിസന്ധിയിലാക്കാൻ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള മുംബൈ ബൗളർമാർക്ക് കഴിഞ്ഞില്ല. 41 പന്തിൽ നിന്ന് 87 റൺസെടുത്ത ശ്രേയസ്സാണ് പ്ലെയർ ഓഫ് ദ മാച്ച്.29 പന്തിൽ നിന്ന് 48 റൺസെടുത്ത നേഹൽ വധേരയുടെയും 21 പന്തിൽ 38 റൺസെടുത്ത ജോഷ് ഇൻഗ്ലിസിന്റെയും ബാറ്റിംഗ് പഞ്ചാബ് വിജയത്തിൽ നിർണായകമായി. ഫൈനൽ മത്സരത്തിൽ ബെംഗളൂരു ബൗളർമാരുടെ പ്രധാന ലക്ഷ്യം അയ്യരുടെ വിക്കറ്റാകുമെന്നുറപ്പാണ്.
സൈന്യത്തിന് ആദരം
ഫൈനലിന് മുന്നോടിയായി വൈകിട്ട് ആറ് മുതൽ വിവിധ പരിപാടികൾ അരങ്ങേറും. ഗായകൻ ശങ്കർ മഹാദേവന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഓപറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ ആദരിക്കും. പഹൽഗാമിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിക്കും.
ശങ്കർമഹാദേവന്റെ മക്കളായ സിദ്ധാർഥ് മഹാദേവനും ശിവം മഹാദേവനും പങ്കെടുക്കും.