From the print
അടിയന്തരാവസ്ഥക്ക് അരനൂറ്റാണ്ട്; ഊടുവഴികളിൽ ഭയത്തിന്റെ ഓർമകൾ ബാക്കി നിൽക്കുന്നു
വന്ധ്യംകരിക്കപ്പെട്ട നാളുകൾ

ന്യൂഡൽഹി | ഡൽഹി ജമാ മസ്ജിദിന്റെ ഒന്നാം നമ്പർ കവാടത്തിനു മുന്നിൽ നിന്നാരംഭിക്കുന്ന വഴി രണ്ടായിപ്പിരിഞ്ഞ്, ഒന്നവസാനിക്കുന്നത് തുർകുമാൻ ഗേറ്റിലാണ്. പുരാന ദില്ലിയിലെ തുർക്കാമാൻ ഗേറ്റ് ചെങ്കോട്ടയുടെ കവാടങ്ങളിലൊന്നാണെങ്കിലും, സ്വതന്ത്ര ഇന്ത്യയിൽ അടിയന്തരാവസ്ഥയുടെ ഓർമകൾ പേറുന്ന ഇടം കൂടിയാണ്.
1975 ജൂൺ 25ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, പുരാനാ ദില്ലിക്കാർക്ക് കേവലം രാഷ്ട്രീയ ഉത്തരവായിരുന്നില്ല. അവരുടെ ജീവിത്തിലെ എല്ലാം നഷ്ടമാക്കിയ പ്രഖ്യാപനമായിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷം അമ്പത് വർഷം പിന്നിടുമ്പോഴും, ഇവിടെയുള്ള പ്രായംചെന്ന പലരിലും ക്രൂരതയുടെ ഓർമകൾ അവശേഷിക്കുന്നു. 74കാരിയായ മെഹ്‌റു നിഷ അവരിലൊരാളാണ്. വീട് പൊളിക്കാൻ ഒരുസംഘം ആളുകൾ വന്നത് അവർ ഇപ്പോഴും ഓർക്കുന്നു.
അഭയം
“അവർ ഞങ്ങൾക്ക് ഒരു മുന്നറിയിപ്പും നൽകിയില്ല. വീട് പൊളിക്കാൻ പോകുകയാണെന്ന് വന്നവർ പറഞ്ഞു. ഭർത്താവ് അവരെ തടയാൻ ശ്രമിച്ചു. പക്ഷേ, പോലീസ് ബലം പ്രയോഗിച്ചു. അദ്ദേഹത്തിന്റെ കാലിൽ വെടിയേറ്റു. അവർ വീട് പൊളിച്ചുനീക്കുകയും ചെയ്തു. ഞാനും മക്കളും നന്ദ് നാഗ്രിയിലേക്ക് ഓടി പ്പോയി. വെടിയേറ്റതിനാൽ ഭർത്താവിന് നടക്കാൻ കഴിഞ്ഞില്ല. എവിടെയും അഭയമില്ലാത്തതിനാൽ 15 മാസം അദ്ദേഹം തുർക്കുമാൻ ഗേറ്റിനടുത്തുള്ള പള്ളിയിൽ താമസിച്ചു’- അവർ പറഞ്ഞു.
വീടുകൾ സംരക്ഷിക്കാനുള്ള സമരം എങ്ങനെ രക്തച്ചൊരിച്ചിലിൽ അവസാനിച്ചെന്ന് നിഷയുടെ ഭർത്താവ് അബ്ദുൽ ഹമീദ് (80) ഓർക്കുന്നു. കാലിൽ വെടിയേറ്റപ്പോൾ നാട്ടുകാരനാണ് തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്ന് തിരിച്ചെത്തിയപ്പോൾ കുടുംബത്തെ കാണാനില്ലായിരുന്നു’- ഭാര്യയുടെ ഓർമയെ ഹമീദ് പൂരിപ്പിക്കുന്നു.
ഭയം, അരാജകത്വം, എല്ലാം നഷ്ടപ്പെടുന്നതിന്റെ ഹൃദയഭേദകമായ വർത്തമാനങ്ങളാണ് അടിയന്തരാവസ്ഥ കാലത്ത് പുരാന ദില്ലിയിൽ ജീവിച്ച ആർക്കും പറയാനുള്ളത്. പുരോഗതിയുടെ മറവിൽ നിരവധി മനുഷ്യരെ നിർബന്ധിച്ച് വന്ധ്യംകരണത്തിന് വിധേയരാക്കി. “ജനസംഖ്യാ വളർച്ച നിയന്ത്രിക്കാൻ’ സഞ്ജയ് ഗാന്ധിയാണ് ഇത് നടപ്പാക്കിയത്.
റസിയ ബീഗം അന്ന് 15 കാരിയായിരുന്നു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകയായിരുന്ന അവർ വീടുകൾ കയറി ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് ബോധവത്കണം നടത്തി. ജമാ മസ്ജിദ് സന്ദർശന വേളയിൽ സഞ്ജയ് ഗാന്ധിക്കൊപ്പം പങ്കെടുത്തത് അവർ ഓർക്കുന്നു. ജനസംഖ്യാ നിയന്ത്രണവും വന്ധ്യംകരണ ക്യാമ്പുകളുടെ ആവശ്യകതയും സഞ്ജയ് ഗാന്ധി പ്രഖ്യാപിച്ചു. പിന്നാലെ ദുജാന ഹൗസിന് സമീപം ക്യാമ്പുകൾ ഉയർന്നു. വന്ധ്യംകരണത്തിന് തയ്യാറായവർക്ക് പ്രോത്സാഹനമായി നെയ്യ്, റേഡിയോ, 250 രൂപ എന്നിവ നൽകിയത് അവർ ഓർക്കുന്നു. പക്ഷേ, കോൺഗ്രസ്സ് പ്രവർത്തകയായ തന്റെ വീട്ടിലേക്കും ബുൾഡോസറുകൾ എത്തിയെന്നും റസിയ പറയുന്നു.