From the print
ഹജ്ജ്: 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അടുത്ത വർഷവും അനുമതിയില്ല
സഊദിയിലെ കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും തിരക്കും കുട്ടികളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സഊദി കഴിഞ്ഞ തവണ ഇത് സംബന്ധിച്ച് നിർദേശം പുറപ്പെടുവിച്ചത്.

കോഴിക്കോട് | അടുത്ത ഹജ്ജിനും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുമതി നൽകില്ല. ഇത് സംബന്ധിച്ച് സഊദി ഹജ്ജ് മന്ത്രാലയത്തിന്റെ നിർദേശമുണ്ട്. കഴിഞ്ഞ ഹജ്ജ് മുതലാണ് 12ന് താഴെയുള്ള കുട്ടികൾക്ക് സുരക്ഷാ കാരണങ്ങളാൽ അനുമതി നൽകാതിരുന്നത്. സഊദിയിലെ കടുത്ത ചൂടും പ്രതികൂല കാലാവസ്ഥയും തിരക്കും കുട്ടികളെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സഊദി കഴിഞ്ഞ തവണ ഇത് സംബന്ധിച്ച് നിർദേശം പുറപ്പെടുവിച്ചത്.
കഴിഞ്ഞ തവണത്തെ ഹജ്ജിന് അപേക്ഷ സ്വീകരിച്ച ശേഷമാണ് 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ യാത്ര അനുവദിക്കില്ലെന്ന സഊദിയുടെ അറിയിപ്പ് വന്നത്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള സംഘത്തിലെ വിവിധ കവറുകളിലെ 291 കുട്ടികളുടെ അപേക്ഷയാണ് ഇതിനെ തുടർന്ന് റദ്ദാക്കിയത്. എന്നാൽ കവറിലുള്ള കുട്ടികളുടെ അപേക്ഷ റദ്ദാക്കിയെങ്കിലും ഇതേ കവറിലുള്ള മറ്റ് അപേക്ഷകർക്ക് യാത്ര പോകാമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇപ്രാവശ്യം തുടക്കം മുതൽ തന്നെ 12 വയസ്സിന് താഴെയുള്ളവരുടെ അപേക്ഷ സ്വീകരിക്കില്ല. ഇക്കാര്യം കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കിരൺ റിജിജുവിന്റെ സാന്നിധ്യത്തിൽ ചേർന്ന ഹജ്ജ് അവലോകന യോഗത്തിലും വ്യക്തമാക്കിയിരുന്നു.