Kerala
കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്, വോട്ടെണ്ണൽ മെയ് നാലിന്
കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം ഉടൻ നിലവിൽ വരും
ന്യൂഡൽഹി | കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ഒൻപതിന് വോട്ടെടുപ്പ് നടക്കും. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയാക്കുകയെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് ഷെഡ്യൂളും കമ്മീഷൻ പുറത്തുവിട്ടു. അസമിൽ ഏപ്രിൽ ഒൻപതിന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. തമിഴ്നാട്ടിൽ ഏപ്രിൽ 23നും അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രിൽ ഒൻപതിനും തിരഞ്ഞെടുപ്പ് നടക്കും. പശ്ചിമ ബംഗാൾ ഒഴികെ എല്ലായിടത്തും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ബംഗാൾ തിരഞ്ഞെടുപ്പ് ഏപ്രിൽ 23നും 29നും രണ്ട് ഘട്ടങ്ങളിലായി നടക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, പശ്ചിമ ബംഗാൾ എട്ട് ഘട്ടങ്ങളിലായാണ് വോട്ട് ചെയ്തത്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് നാലിന് ന് നടക്കും.
കേരളത്തിൽ നാളെയാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 ആണ്. സൂക്ഷ്മപരിശോധന 24 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 26 ആണ്.
സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണത്തിൽ ഇത്തവണ വർധനവുണ്ട്. പുതുക്കിയ വോട്ടർ പട്ടിക പ്രകാരം സംസ്ഥാനത്ത് 2.70 കോടി വോട്ടർമാരാണ് കേരളത്തിലുള്ളത്. ഇതിൽ 1.31 കോടി പുരുഷന്മാരും 1.38 കോടി സ്ത്രീകളും 277 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ്. കന്നി വോട്ടർമാരുടെ എണ്ണത്തിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് 4.24 ലക്ഷം പേരാണ് ആദ്യമായി വോട്ട് ചെയ്യുന്നത്. നൂറ് വയസ്സ് പൂർത്തിയായ 1571 പേരും 85 വയസ്സ് പിന്നിട്ട 2.04 ലക്ഷം പേരും പട്ടികയിലുണ്ട്. 2.43 ലക്ഷം പേർ ദിവ്യാംഗരാണ്.20നും 29നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 45 ലക്ഷമാണ്. 54110 സർവീസ് വോട്ടർമാരും ഉണ്ട്.
സംസ്ഥാനത്ത് ആകെ 30,471 പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കുംൿ നഗരമേഖലയിൽ 6,130 ബൂത്തുകളും ഗ്രാമീണ മേഖലയിൽ 24,341 ബൂത്തുകളും ഉണ്ടാകും. ഒരു ബൂത്തിൽ ശരാശരി 885 വോട്ടർമാരാണുണ്ടാവുക. 790 മാതൃകാ ബൂത്തുകളും ഉണ്ട്. 379 ബൂത്തുകൾ പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുന്നവയാണ്. 31 ബൂത്തുകൾ ദിവ്യാംഗർ മാനേജ് ചെയ്യും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടാകും.
പോളിംഗ് ബൂത്തുകളിൽ കുടിവെള്ളം, ടോയിലറ്റ്, വീൽച്ചെയർ കയറ്റുന്നതിനുള്ള റാംപ്, ഹെൽപ് ഡെസ്കുകൾ, വോട്ടർ ഫെസിലിറ്റേഷൻ സെൻറർ, മതിയായ വെളിച്ചം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശം നൽകി.
ECINET എന്ന മൊബൈൽ ആപ്പിലാകും എല്ലാ ഇലക്ഷൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുക. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് ഉണ്ടാകും. എല്ലാ സ്റ്റേഷനുകളിലെയും പ്രിസൈഡിംഗ് ഓഫീസർമാർ ഓരോ രണ്ട് മണിക്കൂറിലും വോട്ടിംഗ് ശതമാനം അപ്ഡേറ്റ് ചെയ്യണം.
വാർത്താ സമ്മേളനം തത്സമയം


