Editorial
ഗസ്സ: ഈ മനുഷ്യത്വവിരുദ്ധത ലോകം ഇനിയും കണ്ടു നില്‍ക്കും
സൈനിക ആക്രമണവും ഉപരോധവും ഒരുമിച്ച് കൊണ്ടുപോകുകയാണ് ഇസ്‌റാഈല്‍. മരുന്നും ഭക്ഷണവും എത്താനുള്ള സര്‍വ വഴികളും അടയ്ക്കുന്നു. പുനര്‍ നിര്‍മാണത്തിനായുള്ള ഏത് ശ്രമവും തടയുന്നു. പരിമിത സഞ്ചാര സ്വാതന്ത്ര്യം പോലും തിരിച്ചെടുക്കുകയാണ് ഇസ്‌റാഈല്‍ പ്രതിരോധ സേന.

ഗസ്സക്ക് നേരെ ഇസ്‌റാഈലിന്റെ അധിനിവേശ ആക്രമണം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ എങ്ങുമെത്താതെ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഗസ്സയെ പൂര്‍ണമായി ഒഴിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കണമെന്ന് നിര്‍ദേശിച്ച യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രക്ഷാകര്‍തൃത്വം ആക്രമണ വ്യാപനത്തിന്റെ പുതിയ തരംഗത്തിലേക്ക് നീങ്ങാന്‍ നെതന്യാഹു സര്‍ക്കാറിന് ആത്മവിശ്വാസം പകരുകയാണ്. ഈ ചെറു ഭൂപ്രദേശം പൂര്‍ണമായി കീഴടക്കാനുള്ള പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് വാര്‍ത്തകള്‍ വ്യക്തമാക്കുന്നു. ഈ മനുഷ്യത്വവിരുദ്ധത ലോകം കണ്ടു നില്‍ക്കുമ്പോള്‍, ഒരു അന്താരാഷ്ട്ര ഏജന്‍സിക്കും ചെറുവിരലനക്കാന്‍ സാധിക്കാതിരിക്കുമ്പോള്‍ ഫലസ്തീന്‍ ജനതയുടെ സത്യം ആവര്‍ത്തിച്ച് പറയുകയെന്നതാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം.
\ഗസ്സ മുനമ്പ് പൂര്‍ണമായും പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ ക്യാബിനറ്റ് അംഗീകാരം നല്‍കിയെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. മന്ത്രിസഭാ തീരുമാനത്തിന് പിന്നാലെ റിസര്‍വിലുള്ള ആയിരക്കണക്കിന് സൈനികരോട് തിരികെ വരാന്‍ സൈനിക മേധാവി നിര്‍ദേശിച്ചു. ആട്ടിയോടിക്കല്‍ പദ്ധതിയുടെ ഭാഗമായി വടക്കന്‍ ഗസ്സ പൂര്‍ണമായും ഒഴിപ്പിക്കും. 23 ലക്ഷം വരുന്ന ഫലസ്തീനികളെ തെക്കന്‍ ഗസ്സയിലൊതുക്കും. ഇവിടെ മാനുഷിക സഹായം എത്തിക്കാന്‍ ഹമാസിനെയും അന്താരാഷ്ട്ര ഏജന്‍സികളെയും അനുവദിക്കില്ല. മാനുഷിക സഹായങ്ങളുടെ നിയന്ത്രണം ഇസ്‌റാഈല്‍ ഏറ്റെടുക്കും. ട്രംപ് അടുത്തയാഴ്ച പശ്ചിമേഷ്യയിലെത്തുമെന്നും അതോടെ ഈ പദ്ധതി നടപ്പാക്കിത്തുടങ്ങുമെന്നുമാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
സൈനിക ആക്രമണവും ഉപരോധവും ഒരുമിച്ച് കൊണ്ടുപോകുകയാണ് ഇസ്‌റാഈല്‍. മരുന്നും ഭക്ഷണവും എത്താനുള്ള സര്‍വ വഴികളും അടയ്ക്കുന്നു. പുനര്‍ നിര്‍മാണത്തിനായുള്ള ഏത് ശ്രമവും തടയുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നപ്പോള്‍ സാധ്യമായ പരിമിത സഞ്ചാര സ്വാതന്ത്ര്യം പോലും തിരിച്ചെടുക്കുകയാണ് ഇസ്‌റാഈല്‍ പ്രതിരോധ സേന. വെടിനിര്‍ത്തല്‍ സമയത്ത് വടക്കന്‍ ഗസ്സയിലേക്ക് തിരിച്ചു വന്ന മനുഷ്യര്‍ക്ക് മേലാണ് വീണ്ടും പലായനം വിധിക്കുന്നത്. ഈ അലച്ചിലും ഭയവും പട്ടിണിയും ഗസ്സാ ജനതയെ ആത്യന്തിക നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. അഞ്ച് വയസ്സിന് താഴെയുള്ള 3,500ലധികം കുഞ്ഞുങ്ങള്‍ മരണാസന്നരാണെന്ന് വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ മുഴുപ്പട്ടിണിയിലാണ്. ഹമാസ് ബന്ദിയാക്കിയവരെ മോചിപ്പിക്കാന്‍ എന്തിനാണ് ഈ കുഞ്ഞുങ്ങളെ പട്ടിണിക്കിടുന്നത്? ആശുപത്രികളുടെ നില പരിതാപകരമാണ്. ആക്രമണത്തില്‍ പകുതിയും തകര്‍ന്ന ആശുപത്രികള്‍ അടിസ്ഥാന സൗകര്യങ്ങളോ ഔഷധമോ ഇല്ലാതെ പേരിന് മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി കൂടി മുടങ്ങിയതോടെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തേണ്ട ഗതിയാണ്. അന്താരാഷ്ട്ര സഹായം “ഞങ്ങള്‍ സ്വീകരിക്കും, ഞങ്ങള്‍ വിതരണം ചെയ്യുമെ’ന്നാണ് ഇസ്‌റാഈലിന്റെ ശാഠ്യം. ദുരിതാശ്വാസത്തെ പോലും ആക്രമണ തന്ത്രമാക്കി മാറ്റുകയാണ് ഇവര്‍. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടക്കുന്ന വംശഹത്യാ വിചാരണയില്‍ ഈ കൊടുംക്രൂരത ചര്‍ച്ചയായിട്ടുണ്ട്. യു എസിന്റെ പിന്തുണയോടെയാണ് ഈ പട്ടിണിക്കിടല്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം വാര്‍ത്താ ലേഖകരെ കണ്ടപ്പോള്‍ ട്രംപ് പറഞ്ഞതിങ്ങനെയാണ്; “ഗസ്സയിലെ ജനങ്ങള്‍ പട്ടിണിയിലാണ്. ദുരിതാശ്വാസ വിതരണം ഹമാസ് അസാധ്യമാക്കുന്നു. ഗസ്സയിലെ ജനങ്ങളോട് ഹമാസ് വളരെ മോശമായി പെരുമാറിയതിനാല്‍ ഞങ്ങള്‍ അവരെ സഹായിക്കാന്‍ പോകുന്നു’. നെതന്യാഹു പറയുന്നു, ട്രംപ് അത് ആവര്‍ത്തിക്കുന്നു.
മുമ്പൊരിക്കലുമില്ലാത്ത വിധം ഉന്മൂലനത്തിന്റെ വക്കിലാണ് ഗസ്സയിലെ ജനങ്ങള്‍. 2023 ഒക്‌ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തിന് പിറകേ ആരംഭിച്ച വംശഹത്യാ ആക്രമണം തത്കാലം അവസാനിക്കുമെന്ന പ്രതീക്ഷ പകരുന്നതായിരുന്നു ജനുവരി 19ന് നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍. മൂന്ന് ഘട്ടങ്ങളുള്ള കരാറിന്റെ ആദ്യ ഘട്ടം കൃത്യമായി നടപ്പാക്കപ്പെട്ടതുമാണ്. യു എസിന്റെ മുന്‍കൈയില്‍ ഈജിപ്തിന്റെയും ഖത്വറിന്റെയും മാധ്യസ്ഥ്യത്തില്‍ നിലവില്‍ വന്ന ആ കരാറിന്റെ ഭാഗമായി മുഴുവന്‍ ബന്ദികളെയും വിട്ടുകൊടുക്കാന്‍ ഹമാസ് തയ്യാറായതാണ്. കരാറിന്റെ മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാകും വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് ബന്ദികളുടെ ബന്ധുക്കളടക്കം ഇസ്‌റാഈലിലെ പൗര സമൂഹം ഒന്നടങ്കം നെതന്യാഹുവിനോട് പറഞ്ഞതുമാണ്. എന്നാല്‍ തന്റെ ഭരണസഖ്യത്തിലെ തീവ്രവലതുപക്ഷ കക്ഷികളെ തൃപ്തിപ്പെടുത്താനും തനിക്കെതിരെ കോടതിയില്‍ കിടക്കുന്ന കേസുകളില്‍ തുടര്‍ നടപടി തടസ്സപ്പെടുത്താനും ആക്രമണത്തുടര്‍ച്ച അനിവാര്യമാണെന്ന് മനസ്സിലാക്കിയ നെതന്യാഹു ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. പിന്നെ ക്രൂരമായ ആക്രമണം പുനരാരംഭിച്ചു. ഒരര്‍ഥത്തില്‍ ഇത് നെതന്യാഹുവിന്റെ മാത്രം പദ്ധതിയല്ല. ട്രംപിനും മരുമകന്‍ ജെറാള്‍ഡ് കുഷ്നര്‍ക്കും ഗസ്സ ഒരു റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടി മാത്രമാണ്. അവര്‍ക്ക് ഗസ്സയുടെ പുനര്‍നിര്‍മാണത്തിലല്ല താത്പര്യം. അവിടെയുള്ളവരെ കുടിയൊഴിപ്പിക്കലിലാണ്. വാസയോഗ്യമല്ലാത്ത പാഴ്ഭൂമിയായിത്തീര്‍ന്നിട്ടു വേണം സ്വന്തമാക്കാന്‍. അതുകൊണ്ട് വെടിനിര്‍ത്തലല്ല, ആക്രമണത്തുടര്‍ച്ചയാണ് ട്രംപിന് വേണ്ടത്.
തിങ്കളാഴ്ച ട്രംപ് വരും മുമ്പ് സമ്പൂര്‍ണ അധിനിവേശ പദ്ധതി നടപ്പാക്കില്ലെന്നാണ് നെതന്യാഹു പറയുന്നത്. ഇത് അദ്ദേഹത്തിന്റെ സൗമനസ്യമൊന്നുമല്ല. വിലപേശലാണ്. ഒറിജിനല്‍ വെടിനിര്‍ത്തല്‍ കരാര്‍ കീറിയെറിഞ്ഞ് തന്റെ ഇംഗിതം നടപ്പാക്കുന്ന പുതിയ കരാര്‍ പ്രാബല്യത്തിലാക്കാനുള്ള തന്ത്രമാണിത്. ഇതിന് മാധ്യസ്ഥ്യ രാജ്യങ്ങള്‍ വഴങ്ങരുത്. ഗസ്സയില്‍ ഗസ്സക്കാരുടെ നിര്‍ണയാവകാശം തിരിച്ചു വരണം. ഹമാസ് കസ്റ്റഡിയിലുള്ള ബന്ദികളെ സ്വദേശത്ത് തിരിച്ചെത്തിക്കണം.