Connect with us

Kerala

സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍; മന്ത്രി ആര്‍ ബിന്ദു

നാല് വര്‍ഷ കോഴ്സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളിലും എകീകൃത അക്കാദമിക് കലണ്ടര്‍ തയാറായെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. എല്ലാ സര്‍വകലാശാലകളിലെയും ഒരു വര്‍ഷത്തെ പഠനവും പാഠ്യേതര പ്രവര്‍ത്തനത്തനവും ഏതാണ്ട് ഒരേ സ്വഭാവത്തിലാണ് തീരുമാനിച്ചിട്ടുള്ളത്. എല്ലാ സര്‍വകലാശാലകളിലെയും രജിസ്ട്രാര്‍മാര്‍ ചേര്‍ന്ന സമിതിയാണ് അക്കാദമിക് കലണ്ടര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നാല് വര്‍ഷ കോഴ്സിന്റെ ഉദ്ഘാടനം ജൂലൈ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ഈ മാസം 20ന് മുമ്പ് പ്രസിദ്ധികരിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ ഏഴാണ്. ആദ്യ അലോട്മെന്റ് ജൂണ്‍ 22ന് നടക്കും. ജൂലൈ ആദ്യവാരം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോളേജ് യൂണിയന്‍ ഇലക്ഷന്‍ സെപ്തംബര്‍ 30ന് മുമ്പായി നടക്കുമെന്നും മന്ത്രി അറിയിച്ചു.

മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി ലഭിക്കും. പഠിച്ചുകൊണ്ടിരിക്കെ മറ്റ് കോളജിലേക്ക് മാറാം. ഹോണേഴ്സ് ബിരുദമെടുത്താല്‍ പിജിക്ക് ഒരു വര്‍ഷം മതിയെന്ന് മന്ത്രി പറഞ്ഞു. നാലാം വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ബിരുദം ലഭിക്കും. നിലവിലെ മൂന്ന് വര്‍ഷത്തോട് ഒരു വര്‍ഷം കൂട്ടി ചേര്‍ക്കുക എന്നതല്ല പുതിയ ബിരുദ കോഴ്സുകൊണ്ട് ഉദ്ദേശിക്കുന്നത്. അടിസ്ഥാനപരമായ മാറ്റങ്ങള്‍ ഉള്‍പ്പടെയാണ് കരിക്കുലം തയ്യാറാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒന്നിലേറെ വിഷയങ്ങളില്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതനുസരിച്ചു വിഷയങ്ങള്‍ തിരഞ്ഞെടുക്കാം. ആവശ്യത്തിന് അനുസരിച്ച് ക്രെഡിറ്റുകള്‍ നേടിയാല്‍ രണ്ടര വര്‍ഷം കൊണ്ട് ബിരുദം ലഭിക്കും. ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.