pravasi
ലാബ് പരിശോധനയിൽ കൃത്രിമം; ഇന്ത്യക്കാരടക്കം എട്ട് ജീവനക്കാർക്ക് 10 വർഷം തടവ്
പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങി സബാഹ് സാലം ആരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു സംഘം ഇടപാടുകൾ നടത്തിയിരുന്നത്.

കുവൈത്ത് സിറ്റി | കുവൈത്തിൽ ലാബ് പരിശോധനയിൽ കൃത്രിമം കാണിച്ച കേസിൽ ഇന്ത്യക്കാർ ഉൾപ്പെടെ എട്ട് പ്രവാസികളെ കുവൈത്ത് അപ്പീൽ കോടതി 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. പ്രവാസികളിൽ നിന്ന് പണം വാങ്ങിയായിരുന്നു ഇവർ ഇടപാടുകൾ നടത്തിയിരുന്നത്. ജസ്റ്റിസ് നാസർ അൽ സാലിം ഹൈദർ ആണ് ശിക്ഷ വിധിച്ചത്.
താമസ രേഖ പുതുക്കൽ നടപടിക്രമങ്ങളുടെ ഭാഗമായി നടത്തുന്ന രക്ത പരിശോധനാ ഫലത്തിൽ ഇവർ കൃത്രിമം നടത്തുകയായിരുന്നു. ഇതേതുടർന്നാണ് ഇവർ പിടിയിലായത്. പ്രവാസികളിൽ നിന്ന് കൈക്കൂലി വാങ്ങി സബാഹ് സാലം ആരോഗ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു സംഘം ഇടപാടുകൾ നടത്തിയിരുന്നത്.
സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കായി ലബോറട്ടറിയിലേക്ക് കൊണ്ടു പോകുമ്പോൾ ഹെൽത്ത് ഇൻസ്പെക്ടറുടേയും സെക്യൂരിറ്റി ജീവനക്കാരന്റെയും സഹായത്തോടെ പരിശോധനാ ഫലങ്ങളിൽ കൃത്രിമം കാട്ടുകയായിരുന്നു. പ്രവാസി വനിതയായിരുന്നു സംഘത്തെ നയിച്ചിരുന്നത്.