Connect with us

International

ദാവൂദിന്റെ മരണം സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിന്റെ പേരില്‍ വ്യാജ പോസ്റ്റ്

ദാവൂദിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് നിലവില്‍ യാതൊരു വിവരവും ലഭ്യമല്ല.

Published

|

Last Updated

കറാച്ചി | കറാച്ചിയില്‍ വെച്ച് അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കൊല്ലപ്പെട്ടെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ഏതാനം മണിക്കൂറുകളിലായി ഇന്റെര്‍നെറ്റില്‍ നിറഞ്ഞുനിന്നിരുന്നത്. ദാവൂദിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ട് പാകിസ്ഥാന്‍ താല്‍ക്കാലിക പ്രധാനമന്ത്രി അന്‍വര്‍ ഉള്‍ ഹഖ് കാക്കറിന്റെ അക്കൗണ്ടില്‍ നിന്നെന്ന വ്യാജേന സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ കാക്കറിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് ദാവൂദിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവന്നതെന്ന് പിന്നീട് വ്യക്തമായി.

“മനുഷ്യത്വത്തിന്റെ മിശിഹാ, എല്ലാ പാകിസ്ഥാനി ഹൃദയങ്ങള്‍ക്കും പ്രിയപ്പെട്ടവന്‍, നമ്മുടെ പ്രിയപ്പെട്ട ദാവൂദ് ഇബ്രാഹിം അജ്ഞാതരുടെ വിഷബാധയെത്തുടര്‍ന്ന് മരണപ്പെട്ടു. കറാച്ചിയിലെ ഒരു ആശുപത്രിയില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. അല്ലാഹു അദ്ദേഹത്തിന് ജന്നത്തിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം നല്‍കട്ടെ” –  ഇതായിരുന്നു വ്യാജ അക്കൗണ്ടില്‍ നിന്നുമുള്ള സന്ദേശം.

1955-ല്‍ ജനിച്ച ദാവൂദ് , മുംബൈയിലെ ഡോംഗ്രി ചേരി പ്രദേശത്താണ് താമസിച്ചിരുന്നത്. 1993ലെ മുംബൈ സ്ഫോടനത്തിന് ശേഷം ദാവൂദ് ഇന്ത്യ വിടുകയായിരുന്നു. 93ലെ സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏകദേശം 27 കോടി രൂപയുടെ നാശനഷ്ടവും സംഭവിച്ചിരുന്നു.

മുംബൈ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിയ ഒരു സ്‌ഫോടനമായിരുന്നു 1993 മാര്‍ച്ച് 12 ന് നടന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേസ് സിബിഐക്ക് കൈമാറി. 2017 ജൂണ്‍ 16 ന് മുസ്തഫ ദോസ്സയും അബു സലേമും ഉള്‍പ്പെടെ നിരവധി പ്രതികള്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു. അധോലോക കുറ്റവാളിയായി കണക്കാക്കുന്ന ദാവൂദ് ഇബ്രാഹിമാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തത് എന്നാണ് അന്വേഷണ സംഘം ആരോപിക്കുന്നത്.

വിഷബാധയേറ്റതിനെ തുടര്‍ന്ന് ദാവൂദ് ഇബ്രാഹിം കറാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്ന വിവരങ്ങളാണ് ഇന്ന് പുറത്തുവരുന്നത്. അതേസമയം ദാവൂദിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് നിലവില്‍ യാതൊരു വിവരവും ലഭ്യമല്ല.