കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താനായുള്ള ദൗത്യത്തിൽ ഇന്നും പ്രതിസന്ധി. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന 15അംഗ സംഘം ഗംഗാവലി പുഴയില്‍ അടിയൊഴുക്ക് പരിശോധിക്കാനായി ഇറങ്ങി. പുഴയില്‍ അടിയൊഴുക്ക് ശക്തമായതോടെ സ്‌കൂബ ഡൈവര്‍മാര്‍ക്ക് പരിശോധന പൂര്‍ത്തിയാക്കാനായില്ല. സ്റ്റീല്‍ ഹുക്ക് താഴേക്ക് ഇട്ട് ലോറിയില്‍ കൊളുത്താന്‍ കഴിയാത്ത വിധത്തിലുള്ള അടിയൊഴുക്കാണ് പുഴയിലുള്ളത്. നദിയുടെ അടിത്തട്ടിലേക്ക് സ്റ്റീല്‍ ഹുക്കുകള്‍ എത്തിക്കാന്‍ പോലും നിലവില്‍ സാധ്യമല്ല.
അതേസമയം അത്യാധുനിക റഡാർ സ്കാനിംഗ് സംവിധാനമായ ഐബോഡ് ഉപയോഗിച്ചുള്ള പരിശോധന തുടങ്ങി. പുഴയ്ക്കടിയിലെ ട്രക്കിന്റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോണ്‍ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്. മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ രക്ഷാദൗത്യം വീണ്ടും നീണ്ടേക്കും.




