Kerala
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല, രാജ്യസഭാംഗത്വം നല്‍കിയാല്‍ സ്വീകരിക്കും; ഐ എം വിജയന്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദൂതന്‍ എത്തിയിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിയും തന്നെ ബന്ധപ്പെട്ടിരുന്നു
തൃശൂര്‍| നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് എല്ലാ പാര്‍ട്ടിക്കാരും തന്നെ സമീപിച്ചുവെന്ന് ഫുട്ബോള്‍ താരം ഐ എം വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദൂതന്‍ എത്തിയിരുന്നു. മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിയും തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് ഐ എം വിജയന്‍ പറഞ്ഞു. തനിക്ക് ഒരു പാര്‍ട്ടിയുടെയും ഭാഗമായി നില്‍ക്കാന്‍ പറ്റില്ല. മൂന്നു പാര്‍ട്ടിയുമായും ബന്ധമുള്ളതിനാല്‍ ഒരു പാര്‍ട്ടിയിലും ചേരില്ല. തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നില്ലെന്നും ഐ എം വിജയന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം തനിക്ക് രാജ്യസഭാംഗത്വം നല്‍കിയാല്‍ സ്വീകരിക്കും. നേരിട്ട് എംപി സ്ഥാനം തന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണ്. അമിത് ഷാ പറഞ്ഞയച്ച ആള്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് പറഞ്ഞത്. തൃശ്ശൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന വാഗ്ദാനവുമായി സുരേഷ് ഗോപിയും വിളിച്ചിരുന്നു. രാജ്യസഭാഗംഗത്വം ലഭിച്ചാല്‍ സ്വീകരിക്കും. സ്പോര്‍ട്സിനായി എന്തെങ്കിലും ചെയ്യാനായാല്‍ അത് വലിയ കാര്യമാണ്. അതിനെ കുറിച്ച് സുരേഷ് ഗോപിയോട് മുമ്പ് സംസാരിച്ചിരുന്നുവെന്നും ഐ എം വിജയന്‍ പറഞ്ഞു. മൂന്നു പാർട്ടിയുമായും ബന്ധമുള്ളതിനാൽ ഒരു പാർട്ടിയിലും ചേരില്ല. തനിക്ക് എല്ലാവരും വേണം .കെ കരുണാകരനാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്ന് ഈ നിലയിലേക്ക് ജീവിതത്തെ മാറ്റിമറിച്ചത് അദ്ദേഹമാണെന്നും ഐ എം വിജയന്‍ വ്യക്തമാക്കി.



